കെടിയു വിസിയായി സിസ തോമസിനെ നിയമിച്ച നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമനം
നിയമവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നാണ് സർക്കാർ ആവശ്യം. എന്നാൽ
സിസ തോമസിൻ്റ നിയമനത്തിൽ അപാകതയില്ലെന്നാണ് ഗവർണറുടെ നിലപാട്.
സിസയ്ക്ക് പ്രൊഫസറായി പത്ത് വർഷത്തെ പ്രവൃത്തി പരിചയമുണ്ടെന്നാണ് സത്യവാങ്ങ്മൂലത്തില്‍ ഗവർണറുടെ അവകാശവാദം. എന്നാല്‍ അത് തെറ്റാണെന്ന് രേഖകളില്‍ വ്യക്തം.
ഡോ സിസയ്ക്കുള്ളത് 7 വർഷത്തെ പ്രൊഫസർഷിപ്പ്. ഇക്കാര്യം വ്യക്തമാക്കുന്നത് ഡോ.സിസതോമസ് തന്നെയാണ്. 2020 ല്‍ സര്‍വ്വകലാശാലാ അക്കാദമിക്ക് ഡീന്‍ തസ്തികയിലേക്ക് സിസ തോമസ് നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നത് തനിയ്ക്ക് പ്രൊഫസറായി 7 വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടെന്നാണ്.
2010ല്‍ പ്രോഫസറായി പ്രൊമോഷന്‍ ലഭിച്ച ഡോ.സിസ തോമസിന് 2019 ൽ ജോയിൻ്റ് ഡയറക്ടറായി പ്രൊമോഷനും ലഭിച്ചു.അതായത് അന്നുമുതല്‍ അധ്യാപന ജോലിയില്‍ നിന്നു മാറിയ ഡോ.സിസ ഭരണപരമായ ചുമതലകളാണ് നിര്‍വ്വഹിച്ചുവരുന്നത്.ചുരുക്കത്തില്‍ ഡോ.സിസയ്ക്ക് 10 വര്‍ഷത്തെ പ്രൊഫസര്‍ഷിപ്പുണ്ടെന്ന ഗവര്‍ണറുടെ വാദം പൊളിയുന്നുവെന്നര്‍ഥം.
10 വര്‍ഷം പ്രൊഫസറായി പ്രവൃത്തിപരിചയമുള്ളവരെ മാത്രമെ വൈസ് ചാന്‍സലറായി നിയമിക്കാവൂ എന്നാണ് യു ജി സി ചട്ടത്തില്‍ വ്യക്തമാക്കുന്നത്.എന്നാല്‍ മതിയായ യോഗ്യതയില്ലാത്തയാളെ ചട്ടവിരുദ്ധമായി തന്നിഷ്ടപ്രകാരം ഗവര്‍ണര്‍ വിസിയായി നിയമിച്ചത് നിയമവിരുദ്ധമെന്ന സര്‍ക്കാര്‍ വാദത്തിന് ബലമേകുന്നതാണ് പുറത്തുവരുന്ന പുതിയ രേഖകള്‍.
പത്തുവര്‍ഷത്തെ അധ്യാപന പരിചയമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിയവര്‍ഗ്ഗീസിന്‍റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം റദ്ദാക്കിയ അതേ ബെഞ്ചുതന്നെയാണ് കെ ടി യു വിസി നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയും പരിഗണിക്കുന്നത്.ഈ സാഹചര്യത്തില്‍ കോടതി തീരുമാനം നിര്‍ണ്ണായകമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here