ADVERTISEMENT
കുടുംബശ്രീയിലെ കമ്യൂണിറ്റി കൗൺസിലര്‍മാരുടെ ഓണറേറിയം 12,000രൂപയായി വര്‍ധിപ്പിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. നിലവില്‍ 9,000രൂപയാണ് ഓണറേറിയം. കുടുംബശ്രീ ജൻഡര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിഡിഎസ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന റിസോഴ്സ് പേഴ്സൺമാരാണ് കമ്യൂണിറ്റി കൗൺസിലര്‍മാര്‍.
സമൂഹത്തിലെ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രശ്നങ്ങള്‍ തുറന്നുപറയുന്നതിനും പരിഹരിക്കുന്നതിനുമുള്ള സഹായം ഉറപ്പാക്കുകയാണ് കമ്യൂണിറ്റി കൗൺസിലര്‍മാരുടെ ചുമതല. കുടുംബശ്രീയുടെ ജൻഡര്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താൻ ഓണറേറിയം വര്‍ധന സഹായിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തുല്യതയുടെയും സ്വാശ്രയത്വത്തിന്‍റെയും പാഠങ്ങള്‍ പഠിപ്പിച്ച കുടുംബശ്രീ, അവരെ സംരംഭകരാക്കി മാറ്റാനുള്ള ഇടപെടലാണ് ഇപ്പോള്‍ നടത്തുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കാകെ കമ്യൂണിറ്റി കൗൺസിലര്‍മാരുടെ പ്രവര്‍ത്തനം സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ സംസ്ഥാനത്താകെ 383 കമ്യൂണിറ്റി കൗൺസിലര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഇവര്‍ക്ക് 12 ദിവസം മാത്രമാണ് ചുമതലകള്‍ നല്‍കാൻ സാധിച്ചിരുന്നത്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം.
ഒരു കോടി എൺപതിനായിരം രൂപയാണ് ഓണറേറിയം വര്‍ധനവിലൂടെ അധികബാധ്യത വരുന്നത്. ബിരുദയോഗ്യതയോ, അഞ്ച് വര്‍ഷം കുടുംബശ്രീ ജൻഡര്‍ പ്രവര്‍ത്തനങ്ങളില്‍ റിസോഴ്സ് പേഴ്സൺമാരായി സേവനമനുഷ്ഠിച്ചതോ ആയ കുടുംബശ്രീ അംഗങ്ങളില്‍ നിന്നാണ് കമ്യൂണിറ്റി കൗൺസിലര്‍മാരെ ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്നത്. സൈക്കോളജി, സോഷ്യല്‍ വര്‍ക്കര്‍ വിഷയങ്ങളില്‍ അക്കാദമിക് യോഗ്യതയുള്ളവരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.