കണ്ണൂർ തലശ്ശേരിയിൽ കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്ത രണ്ട് സി പി ഐ എം പ്രവർത്തകരെ ലഹരി മാഫിയ സംഘം വെട്ടിക്കൊന്നു.സി പി ഐ എം നെട്ടൂർ ബ്രാഞ്ച് കമ്മറ്റിയംഗം ഷമീർ,സി പി ഐ എം പ്രവർത്തകനായ ഖാലിദ് എന്നിവരാണ് കൊല്ലപ്പെട്ടത്.ലഹരി മാഫിയയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാനിബ് ചികിത്സയിലാണ്.
ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് തലശ്ശേരി സിറ്റി സെന്ററിന് സമീപം ലഹരിമാഫിയ സംഘം മൂന്ന് സി പി ഐ എം പ്രവാർത്തകരെ ആക്രമിച്ചത്. കുത്തേറ്റ ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ചും മരിച്ചു. ലഹരി വിൽപ്പന സംഘത്തിൽപ്പെട്ട ജാക്സണും പാറായി ബാബൂവും അടങ്ങുന്ന സംഘമാണ് കുത്തിയതെന്ന് ഷമീർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.ലഹരിവിൽപ്പന ചോദ്യംചെയ്‌ത ഷമീറിൻെറ മകൻ ഷബീലിനെ ബുധനാഴ്‌ച ഉച്ചയ്‌ക്ക് നെട്ടൂർ ചിറക്കക്കാവിനടുത്ത് വച്ച് ജാക്‌സൺ മർദിച്ചിരുന്നു. ഷബീലിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയതായിരുന്നു ഷമീറും ഖാലിദും സുഹൃത്തുക്കളും.
അനുരഞ്ജനത്തിനെന്ന വ്യാജേനയാണ് ലഹരി മാഫിയാസംഘം ഇവരെ റോഡിലേക്ക് വിളിച്ചിറക്കിയത്. സംസാരത്തിനിടെ, കൈയിൽ കരുതിയ കത്തിയെടുത്ത് ഖാലിദിന്റെ കഴുത്തിന് കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ഷമീർ, ഷാനിബ് എന്നിവരെയും മാരകായുധങ്ങളുമായി ആക്രമിച്ചു.ലഹരിമാഫിയ സംഘം നടത്തിയ ഇരട്ടക്കൊലയിൽ വിറങ്ങലിച്ചിരിക്കുകയാണ് നാട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here