ബലാൽസംഗ കേസിൽ പ്രതിയായതിനെ തുടർന്ന് സസ്പെൻഷനിലായ എൽദോസ് കുന്നപ്പിള്ളി എം എൽ എ യെ പാർട്ടിയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുപ്പിക്കുന്നത് വിവാദത്തിൽ. പെരുമ്പാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിക്കുന്ന പരിപാടിയിലാണ് മുഖ്യ പ്രഭാഷകനായി എൽദോസ് കുന്നപ്പിള്ളിയുടെ പേര് ഉൾപ്പെടുത്തിയത്. കുന്നപ്പിള്ളിയുടെ ചിത്രം ഉൾപ്പെടെ പോസ്റ്റർ പുറത്തിറക്കിയതോടെ പ്രതിഷേധവുമായി ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ തന്നെ രംഗത്തെത്തി.
നവംബർ 30 ഡിസംബർ 1 തീയ്യതികളിലായി പെരുമ്പാവൂരിൽ നടക്കുന്ന തെരുവുവിചാരണ യാത്രയുടെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യ പ്രഭാഷകനായി എൽദോസ് കുന്നപ്പിള്ളിയുടെ പേര് ഉൾപ്പെടുത്തിയത്. പ്രമുഖ നേതാക്കൾക്കൊപ്പം കുന്നപ്പിള്ളിയുടെ ചിത്രം ഉൾപ്പെടുത്തി പോസ്റ്ററും അച്ചടിച്ചു.
പോസ്റ്ററുകൾ വ്യാപകമായി പ്രചരിച്ചതോടെയാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പോലും ഇക്കാര്യം അറിഞ്ഞത്. ഇതോടെ പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമായി. ബലാൽസംഗ കേസിൽ പ്രതിയായി നേതൃത്വം സസ്പെൻഡ് ചെയ്തയാളെ പങ്കെടുപ്പിക്കന്നതിനെതിരെ ഒരു വിഭാഗം നേതൃത്വത്തിന് പരാതി നൽകി.
നടപടി പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജോജി ജേക്കബ് സമർപ്പിച്ച പരാതിയിൽ പറയുന്നു
എന്നാൽ സസ്പെൻഷൻ പ്രാദേശിക പരിപാടികൾക്ക് ബാധകമല്ലെന്നാണ് ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ട് ഷാജി സലീമിൻ്റെ വിശദീകരണം
എൽദോസ് കുന്നപ്പിള്ളിയെ ഒക്ടോബര്‍ 22നാണ് ആറുമാസത്തേക്ക് പാർട്ടി പദവികളിൽ നിന്നും സസ്പെൻഡ് ചെയ്തത്. പീഡന പരാതിയിൽ എംഎൽഎ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും പാർട്ടി നേതൃത്വം അന്ന് വിലയിരുത്തിയിരുന്നു.
എന്നാൽ നടപടി ഒരു മാസം മാത്രം പിന്നിട്ടപ്പോൾ ഒദ്യോഗിക പരിപാടികളിലേക്ക് കുന്നപ്പള്ളി മടങ്ങി എത്തുന്നതാണ് വിവാദമായത് . ബലാൽസംഗ കേസിൽ അന്വേഷണവും തെളിവെടുപ്പും പുരോഗമിക്കുന്ന ഘട്ടത്തിൽ തന്നെയാണ് ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചതും ഫോട്ടോ വച്ച് പോസ്റ്ററടിച്ചതും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here