വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വിവാഹിതയുടെ പരാതിയില്‍ ബലാല്‍സംഗക്കുറ്റം നിലനില്‍ക്കില്ല: ഹൈക്കോടതി| Highcourt

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി വിവാഹിതയായ യുവതി നല്‍കുന്ന പരാതിയില്‍ ബലാല്‍സംഗത്തിന് കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി. നിയമപരമായി നടത്തിയ വിവാഹം നിലനില്‍ക്കുമ്പോള്‍ മറ്റൊരു വിവാഹം സാധ്യമല്ലെന്ന് അറിയാമെന്നിരിക്കെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി നിലനില്‍ക്കുന്നതല്ല. ഉഭയ സമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്‍മാറിയാല്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെന്ന ഉത്തരവ് നിലവിലുണ്ട്.

പാലിക്കാനാവില്ലെന്ന ബോധ്യത്തോടെ മനപ്പൂര്‍വം വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാല്‍ മാത്രമേ ബലാത്സംഗമായി കണക്കാക്കാനാവൂവെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയില്‍ പുനലൂര്‍ പൊലീസ് യുവാവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. കേസ് റദ്ദാക്കണമെന്ന യുവാവിന്റെ ഹരജിയാണ് കോടതി പരിഗണിച്ചത്.

പരാതിക്കാരിയായ യുവതിയും ഹരജിക്കാരനും വിദേശത്ത് വെച്ചാണ് പരിചയത്തിലായത്. ഭര്‍ത്താവില്‍ നിന്ന് യുവതി അകന്നു കഴിയുകയാണെങ്കിലും വിവാഹ മോചന നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിനിടയിലാണ് ഹരജിക്കാരനുമായി അടുപ്പത്തിലാകുന്നതും ഉഭയകക്ഷി സമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും. വിവാഹം കഴിക്കാമെന്ന ഉറപ്പിലായിരുന്നു ലൈംഗീക ബന്ധമെന്നായിരുന്നു യുവതിയുടെ പരാതി. എന്നാല്‍, വിവാഹിതയായതിനാല്‍ മറ്റൊരാളെ വിവാഹം കഴിക്കാനാകില്ലെന്ന് അറിയാമെന്നിരിക്കെ യുവതി നല്‍കിയ പരാതിയില്‍ ബലാല്‍സംഗത്തിന് കേസെടുക്കല്‍ അസാധ്യമാണെന്ന് വ്യക്തമാക്കിയ കോടതി കേസ് റദ്ദാക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here