മഹാത്മാ ഗാന്ധി സർവകലാശാലയിൽ അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തിന്‍റെ മാർക്കു നിർണയവുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.
ഹിന്ദി അസിസ്റ്റന്‍റ് പ്രാഫസർ നിയമനത്തിനുള്ള അഭിമുഖത്തിന് 50 മാർക്ക് നിശ്ചയിച്ചത് ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്ന് സർവകലാശാല നൽകിയ ഹർജിയിലാണ് ജഡ്ജിമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദ്ദിവാലാ എന്നിവർ ഉൾപ്പെട്ട ബെഞ്ച് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ഹിന്ദി അസിസ്റ്റന്‍റ് പ്രഫസർ തസ്തികയുടെ അഭിമുഖത്തിന് പരമാവധി 50 മാർക്കും അധ്യാപന അഭിരുചിക്ക് 10 മാർക്കും, ഗവേഷണ അഭിരുചിക്ക് 20 മാർക്കും വിഷയത്തിലെ അറിവിന് 10 മാർക്കും നൽകാമെന്നായിരുന്നു സർവകലാശാലയുടെ വിജ്ഞാപനത്തിലെ വ്യവസ്ഥ. ഇതു റദ്ദാക്കിയ ഹൈക്കോടതി ഒരു മാസത്തിനുള്ളിൽ പുതിയ മാനദണ്ഡം പുറത്തിറക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് സർവകലാശാല സുപ്രീം കോടതിയെ സമീപിച്ചത്.
അധ്യാപക നിയമന നടപടികൾ അക്കാദമിക വിഷയമാണെന്നും ഇതിൽ കോടതി ഇടപെടൽ ഒഴിവാക്കണമെന്നും മാനദണ്ഡങ്ങൾ നിശ്ചിയിക്കാനുള്ള അധികാരം സർവകലാശാലയ്ക്കാണെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സർവകലാശാലയ്ക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗ്, സാക്ഷി കാക്കർ, ഹൈക്കോടതിയിലെ സർവകലാശാലാ സ്റ്റാൻഡിംഗ് കോൺസൽ സുരിൻ ജോർജ് ഐപ്പ് എന്നിവർ ഹാജരായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here