‘ഈ പണി എനിക്ക് വേണ്ട… ന്യൂറോസര്‍ജനുമാവേണ്ട, ഡോക്ടര്‍ പണിയും വേണ്ട’; വൈറലായി കുറിപ്പ്

ഞാൻ ഡോക്ടർ പണി നിർത്തുന്നു❗
_____
“ഈ പണി എനിക്ക് വേണ്ട. ന്യൂറോസർജനുമാകേണ്ട, ഡോക്ടർ പണിയും വേണ്ട.
ഞാൻ രാജ്യം വിടുന്നു”!

ഈ വാചകം ഒരു ഡോക്ടറുടേതാണ്…. കഴിഞ്ഞ ദിവസം രോഗിയുടെ ഭര്‍ത്താവിന്റെ ക്രൂരമർദനത്തിനിരയായ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിൽ കഴിയുകയാണ് ഇപ്പോൾ. രോഗി മരിച്ച വിവരം അറിയിച്ചപ്പോള്‍ ഡോക്ടറുടെ വയറ്റില്‍ രോഗിയുടെ ഭർത്താവ് ആഞ്ഞുചവിട്ടുകയായിരുന്നു. ന്യൂറോ സര്‍ജറി വിഭാഗത്തിലെ റസിഡന്റ് വനിതാ ഡോക്ടറെയാണ് കൊല്ലം സ്വദേശി സെന്തില്‍ കുമാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വനിതാ ഡോക്ടറെ സന്ദര്‍ശിച്ചശേഷം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സംസ്ഥാന പ്രസിഡന്റ് ഡോ.സുല്‍ഫി നൂഹു ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. . ഈ പണി തനിക്കു വേണ്ടെന്ന് മനസ്സു മടുത്ത് ആ ഡോക്ടർ പറഞ്ഞുവെന്നാണ് അദ്ദേഹം കുറിക്കുന്നത്. പ്രതി ഇപ്പോഴും സുരക്ഷിതനാണെന്നും എന്നാൽ ഡോക്ടർ ഐ.സി.യു.വിനുള്ളിൽ നിലവിളിച്ച് കരയാൻ പോലും കഴിയാതെ തകർന്നടിയുകയാണെന്നും കുറിപ്പിലുണ്ട്.ശാരീരികമായി മാത്രമല്ല മാനസികമായും തകർന്ന നിലയിലാണ് മർദനത്തിനിരയായ ആ ഡോക്ടറെന്ന് അദ്ദേഹം പറയുന്നു.

അതേസമയം, പ്രഭാത സവാരിയില്‍ മാത്രമല്ല, തൊഴിലിടങ്ങളിലും വനിതകള്‍, വനിതാ ഡോക്ടര്‍മാര്‍ സുരക്ഷിതരല്ല!! ഇത് തലസ്ഥാനനഗരിയില്‍ ഒരു മാസത്തിനുള്ളിലെ രണ്ടാമത്തെ വനിത ഡോക്ടര്‍ ആക്രമണം കേരളം എങ്ങോട്ട് ? എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഡോ.സുല്‍ഫി നൂഹു ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിന്റെ പൂർണരൂപത്തിലേക്ക്

ഞാൻ ഡോക്ടർ പണി നിർത്തുന്നു❗
_____
“ഈ പണി എനിക്ക് വേണ്ട. ന്യൂറോസർജനുമാകേണ്ട, ഡോക്ടർ പണിയും വേണ്ട.
ഞാൻ രാജ്യം വിടുന്നു”!
കരയാതെ കരഞ്ഞുകൊണ്ട് ആ വനിതാ ഡോക്ടർ ഇന്നലെ എന്നോട് ഇങ്ങനെ പറഞ്ഞു.അടിവയർ നോക്കി ഒത്ത ഒരാണൊരുത്തൻ ആഞ്ഞ് ചവിട്ടിയതിന്റെ ഫലം.

അതീവ ഗുരുതരാവസ്ഥയിലുള്ള, തലച്ചോറിനുള്ളിൽ ട്യൂമർ ബാധിച്ച രോഗി, ഓപ്പറേഷൻ കഴിഞ്ഞതിന് ശേഷവും ജീവൻ രക്ഷിക്കാൻ രാപകലില്ലാതെ ന്യൂറോ സർജറി വിഭാഗത്തിലെ ഡോക്ടർമാർ കിണഞ്ഞ് ശ്രമിച്ചതിന് ശേഷവും നില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്ത നിർഭാഗ്യകരമായ കാര്യം ഐസിയുവിന് വെളിയിൽ വന്ന് അതിരാവിലെ ഒരു മണിയോടെ രോഗിയുടെ ബന്ധുവിനോട് പറയുമ്പോൾ .
അടിവയർ നോക്കി ചാടി ഒരു ചവിട്ട്.സിസി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.അതും 24 മണിക്കൂറും തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോ സർജറി ഐസിയുവിൽ,സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ,
എന്തിന് ആശുപത്രി നിറയെ പറന്നു നടന്ന് ജോലിചെയ്യുന്ന ഒരു വനിതാ ഡോക്ടർ.

അഞ്ചര കൊല്ലം എംബിബിഎസ്.
അതിന് അഡ്മിഷൻ കിട്ടാൻ എൽകെജി മുതൽ പഠനം
മൂന്നുകൊല്ലം സർജറി പഠനം. അതിന് അഡ്മിഷൻ കിട്ടാനും വേണം കൊല്ലങ്ങൾ.

സൂപ്പർ സ്പെഷ്യാലിറ്റി പഠനത്തിൽ മിക്കവാറും ഏതാണ്ട് എല്ലാ സമയവും ആശുപത്രിക്കുള്ളിൽ.പഠനം കഴിഞ്ഞിട്ട് കുട്ടികൾ മതിയെന്ന് തീരുമാനവും.
ചവിട്ട് കിട്ടിയ വനിത ഡോക്ടർ ഐസിയുവിനുള്ളിൽ നിലവിളിച്ച് കരയാൻ പോലും കഴിയാതെ തകർന്നടിയുന്നു.
പ്രതി ഇപ്പോഴും സുരക്ഷിതൻ.

സ്വന്തം പ്രൊഫഷൻ ഉപേക്ഷിക്കാൻ തയ്യാറായി വനിതാ ഡോക്ടറും .
പ്രഭാത സവാരിയിൽ മാത്രമല്ല തൊഴിലിടങ്ങളിലും വനിതകൾ, വനിതാ ഡോക്ടർമാർ സുരക്ഷിതരല്ല.
ഇത് തലസ്ഥാനനഗരിയിൽ ഒരു മാസത്തിനുള്ളിലെ രണ്ടാമത്തെ വനിത ഡോക്ടർ ആക്രമണം

കേരളം എങ്ങോട്ട്?
ആശുപത്രി ആക്രമണങ്ങൾ ഒരിക്കലും വെച്ചു വെറുപ്പിക്കപ്പെടാൻ പാടില്ല.
അപ്പോ ചികിത്സ പിഴവെന്ന് രോഗിക്കൊ, രോഗിയുടെ ബന്ധുക്കൾക്കോ തോന്നിയാൽ എന്ത് ചെയ്യും എന്ന് ചോദിച്ചു വരുന്നവരോട് നല്ല നമസ്കാരം.
നാട്ടിൽ നിയമമുണ്ട് നിയമാനുസൃതമായ നടപടികളും.
അടിവയർ നോക്കി ചാടി ചവിട്ടിയാൽ
ഇനി
നോക്കി നിൽക്കാൻ ഇത് വെള്ളരിക്കാ പട്ടണമൊന്നുമല്ല തന്നെ!
ഡോ സുൽഫി നൂഹു.
സംസ്ഥാന പ്രസിഡണ്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.
_ചിത്രം- പരിക്കേറ്റ വനിതാ ഡോക്ടറോടൊപ്പം-

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News