Supreme Court: നയതന്ത്ര സ്വര്‍ണക്കടത്ത്: കേരളത്തിനു പുറത്തേക്ക് വിചാരണ മാറ്റാനാകില്ല

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കനത്ത തിരിച്ചടി. വിചാരണ കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഇഡി അപേക്ഷ പരിഗണിച്ച സുപ്രീംകോടതി പ്രതികൂല നിരീക്ഷണങ്ങള്‍ നടത്തി.

സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട കേസ് ആയതിനാല്‍ വിചാരണ പുറത്തേക്കു മാറ്റാനാകില്ല. ഈ വാദം അംഗീകരിച്ചാല്‍ മറ്റു സംസ്ഥാനങ്ങളിലും സമാന ആവശ്യമുയരും. അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ വിചാരണ മറ്റൊരിടത്തേക്ക് മാറ്റാനാകൂവെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം എം സുന്ദരേഷ് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി. ഇഡി വാദങ്ങള്‍ കണക്കിലെടുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. വിശദമായ വാദം കേള്‍ക്കണം.

ജുഡീഷ്യറിയുടെ കൂടി വിശ്വാസ്യതയുമായി ബന്ധപ്പെട്ട കേസാണിതെന്നും കോടതി ഇഡിയെ ഓര്‍മിപ്പിച്ചു. വിചാരണക്കോടതിയിലെ നടപടി പുരോഗതി അറിഞ്ഞശേഷം തുടര്‍ നടപടികളിലേക്കു കടക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. മറ്റു പ്രതികളുടെ നിലപാടും അറിയണം. ഇഡിക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവും സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും ഹാജരായി. ഇഡി അപേക്ഷയില്‍ തടസ്സഹര്‍ജി നല്‍കിയ എം ശിവശങ്കറിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ഹാജരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here