വിഴിഞ്ഞം കലാപം ആസൂത്രിതമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്. പിന്നിൽ 9 അംഗ സംഘമെന്നും സൂചന. മുൻ എബിവിപി നേതാവും തീവ്ര ഇടതുപക്ഷ സ്വഭാവമുള്ള ഐടി പ്രൊഫഷണലും 9 അംഗ സംഘത്തിലുൾപ്പെടുന്നു. ഇവർ ഇന്റലിജിൻസ് നിരീക്ഷണത്തിലാണ്. തുറമുഖ നിർമാണ അട്ടിമറിയാണ് ഇവരുടെ പ്രധാന ലക്ഷ്യമെന്നും വിലയിരുത്തലുണ്ട്.
വിഴിഞ്ഞം(Vizhinjam) പൊലീസ് സ്റ്റേഷന്‍ ആക്രമണം കൃത്യമായ ആസൂത്രണത്തോടെ എന്നതിന് തെളിവുകള്‍ കഴിഞ്ഞദിവസങ്ങളിലായി പുറത്തു വന്നിരുന്നു. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ പരിസരത്തെ സിസിടിവികള്‍ സമരക്കാര്‍ ദിശ മാറ്റിയതായും പൊലീസ് സ്റ്റേഷനിലെ സിസിടിവികൾ നശിപ്പിച്ചതായും തെളിവുകൾ കിട്ടിയിരുന്നു. ഒപ്പം ഇടവകയില്‍ നിന്നും പോലീസ് സ്റ്റേഷനിലേക്ക് പരമാവധി പേര്‍ എത്തിച്ചേരണമെന്ന ശബ്ദസംഭാഷണവും പുറത്തായി.
വൈകുന്നേരം ആറുമണി മുതല്‍ പുലര്‍ച്ചെ രണ്ടു മണി വരെ നീണ്ട പൊലീസ് സ്റ്റേഷന്‍ അക്രമവും പ്രദേശത്തെ സംഘര്‍ഷാവസ്ഥയും. ഇത് പെട്ടെന്നുള്ള വികാരത്തിന് പുറത്തുണ്ടായ ഒരു സംഘര്‍ഷം ആയിരുന്നില്ല. കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന് തൊട്ടുമുന്‍പാണ് പൊലീസ് സ്റ്റേഷന്‍ പരിസരത്തെ സിസിടിവികള്‍ സമരക്കാര്‍ ദിശ മാറ്റിയത്. പോലീസ് സ്റ്റേഷന് അകത്തേക്ക് അക്രമം നീണ്ടപ്പോള്‍ , അവിടുത്തെ സിസിടിവികളും സമരക്കാര്‍ നശിപ്പിച്ചു. അതിനൊപ്പം തന്നെയാണ് ഇടവകയുടെ ഭാഗത്തുനിന്നും പൊലീസ് സ്റ്റേഷനിലേക്ക് എല്ലാവരും സംഘടിക്കണമെന്ന് പറയുന്ന ശബ്ദ സന്ദേശവും പുറത്തുവന്നത്.
പൊലീസ് സ്റ്റേഷനു മുന്നിലെ പ്രതിഷേധം അക്രമാസക്തമാക്കിയത് സര്‍ക്കാര്‍ ആണെന്നും അക്രമസമരങ്ങള്‍ ഞങ്ങള്‍ നടത്താറില്ലെന്നും അവകാശപ്പെടുന്ന ലത്തീന്‍ അതിരൂപത പ്രതിനിധി യുജിന്‍ പെരേരയുടെ വാദങ്ങള്‍ക്ക് തിരിച്ചടിയായി വൈദികന്റെ അക്രമ ആഹ്വാനവും ഗൂഡാലോചന വ്യക്തമാക്കുന്നതാണ്. തീരദേശ മേഖലയെ ആകെ അശാന്തിയുടെ തീരമാക്കാനുള്ള നീക്കമാണ് നിലവില്‍ സമരസമിതിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്നത് ഇതില്‍ നിന്നും വ്യക്തമായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here