കോഴിക്കോട് കോർപ്പറേഷൻ്റെ രണ്ടരക്കോടി തട്ടിയ സംഭവം; പണം തിരിച്ചു നൽകി ബാങ്ക്

കോഴിക്കോട് കോര്‍പറേഷന്റെ 2.53 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്ക് തിരികെകൊടുത്തു . ലിങ്ക് റോഡ് ശാഖയിലെ മുന്‍മാനേജര്‍ എം.പി.റിജില്‍ തട്ടിയെടുത്ത തുകയാണ് ബാങ്ക് നല്‍കിയത്. ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റിലാണ് ക്രമക്കേട് കണ്ടെത്തിയത്. 98 ലക്ഷം രൂപയേ കവര്‍ന്നിട്ടുള്ളുവെന്നായിരുന്നു ബാങ്കിന്റെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. എന്നാല്‍ രണ്ട് കോടി 53 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന നിലപാടില്‍ കോര്‍പറേഷന്‍ ഉറച്ചുനിന്നു. തുടര്‍ന്ന് ബാങ്ക് നടത്തിയ അഭ്യന്തര ഓഡിറ്റിലാണ് രണ്ടരക്കോടി രൂപ മുന്‍മാനേജര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് നഷ്ടമായ മുഴുവന്‍ തുകയും തിരിച്ചുനല്‍കുന്നത്.

എം.പി റിജില്‍ മാനേജരായിരുന്ന സമയത്താണ് ക്രമക്കേട് നടന്നത്. നിലവിലെ മാനേജരും കോര്‍പറേഷന്‍ സെക്രട്ടറിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റിജിലിനെതിരെ ടൗണ്‍ പൊലീസ് കേസെടുത്തിരുന്നു. വിശ്വാസ വഞ്ചന, തട്ടിപ്പ് എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അക്കൗണ്ട് രേഖകള്‍ പരിശോധിച്ചശേഷം റിജിലിനെ അറസ്റ്റ് ചെയ്യും. പണം തിരികെ കിട്ടാന്‍ വഴിയൊരുങ്ങിയെങ്കിലും കോര്‍പറേഷനെതിരെ ഗുരുതര ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ബാങ്കില്‍ നിന്ന് പണമിടപാട് വിവരങ്ങള്‍ വാങ്ങണമെന്ന നിബന്ധനപോലും ഭരണസമിതി പാലിക്കുന്നില്ല. പണം നഷ്ടമായതില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനെ സമീപിക്കാനാണ് പ്രതിപക്ഷ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here