
പോലീസ് സംരക്ഷണയില്‍ വീട്ടിലെത്തിച്ചതിനിടെ കടന്നു കളഞ്ഞ കൊലക്കേസ് പ്രതിയെ പോലീസ് വിദഗ്ദമായി പിടികൂടി. രാജാക്കാട് പൊന്മുടി സ്വദേശി കളപ്പുരക്കല്‍ ജോമോനെയാണ് മൂന്നാര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പൊന്മുടി വനമേഖലയിലേയ്ക്ക് കടന്ന പ്രതി മറ്റൊരു വഴി രക്ഷപെടാൻ രക്ഷപ്പെടുന്നതിനിടയിലാണ് പൊലീസിൻ്റെ പിടിയിലായത്.
പ്രായമായ മാതാപിതാക്കളെ കാണുന്നതിന് പ്രതിക്ക് ലഭിച്ച ഒരു ദിവസത്തെ പരോളിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ. കണ്ണൂര്‍ സെന്‍റര്‍ ജയിലില്‍ നിന്നും രണ്ട് പൊലീസുദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് പ്രതി ജോമോനെ പൊന്മുടിയിലെ വീട്ടില്‍ എത്തിച്ചത്. ഇവിടെ നിന്നും മടങ്ങുന്നതിനിടെ ഇയാള്‍ പൊലീസിനെ വെട്ടിച്ച് പൊന്മുടി വന മേഖലയിലേയ്ക്ക് കടന്നു കളയുകയായിരുന്നു. പ്രാഥമിക തിരച്ചിലിൽ ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് മൂന്നാര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. മണിക്കൂറുകൾക്ക് ശേഷം വന മേഖലയില്‍ നിന്നും പുറത്ത് വന്ന പ്രതി കുളത്തുറകുഴി വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസിന്‍റെ പിടിയിലാകുന്നത്. പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചകുറ്റം ചുമത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് രാജാക്കാട് സി ഐ പങ്കജാക്ഷന്‍ പറഞ്ഞു.
2015-ൽ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാത കേസിലെ പ്രതിയായ ജോമോൻ ഈ കേസില്‍ കണ്ണൂർ സെന്റർ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. പ്രതിക്ക് പരോൾ അനുവദിക്കരുതെന്ന് രാജാക്കാട് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് സംരക്ഷണയില്‍ മാതാപിതാക്കളെ കാണാന്‍ ഒരു ദിവസത്തെ പരോള്‍ അനുവദിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here