തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആർ.എസിന്‍റെ എം.എൽ.എമാരെ കൂറുമാറ്റി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസിലെ മുൻകൂർ ജാമ്യ ഹർജി കേരള ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
കൊച്ചി അമൃത ആശുപത്രിയിലെ ഉദ്യോഗസ്ഥരായ ശരത് മോഹൻ, വിമൽ വിജയൻ, കെ.പി. പ്രശാന്ത് എന്നിവർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേസിൽ ഇതുവരെ ഹർജിക്കാരെ പ്രതികളാക്കിയിട്ടില്ലെന്ന് തെലങ്കാന പൊലീസ് കോടതിയെ അറിയിച്ചു.
തിങ്കളാഴ്ച വരെ ഹർജിക്കാരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി തെലങ്കാന പോലീസിന് നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം ഹർജി ഫയലിൽ സ്വീകരിച്ച കോടതി തെലങ്കാനയിലെ അന്വേഷണ ഉദ്യോഗസ്ഥരോട് നിലപാട് തേടിയിരുന്നു. കേസുമായി ഒരു ബന്ധവുമില്ലാത്ത തങ്ങൾക്ക് ഹൈദരാബാദ് രാജേന്ദ്ര നഗർ അസി. പൊലീസ് കമീഷണറുടെ ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതായും അറസ്റ്റിന് സാധ്യതയുള്ളതിനാൽ തടയണമെന്നുമാവശ്യപ്പെട്ടാണ് ഹർജി.
തുഷാര്‍ വെള്ളാപ്പള്ളിയുടെയടക്കം പങ്കാളിത്തം ആരോപിക്കപ്പെടുന്ന കേസ്സാണ് തെലങ്കാന ഓപ്പറേഷൻ താമര. അമൃത ആശുപത്രിയിലെ അഡീഷനല്‍ ജനറല്‍ മാനേജര്‍ ഡോ. ജഗ്ഗു മുഖേനയാണ് ഇവർ പരിചയത്തിലാകുന്നതും ചർച്ചക്ക് വഴി തെളിഞ്ഞതുമെന്നാണ് കേസ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here