നിയമസഭാ സമ്മേളനം നാളെ തുടങ്ങും

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും.പതിനഞ്ചാം കേരള നിയമസഭയുടെ ഏ‍ഴാം സമ്മേളനത്തിനാണ് നാളെ തുടക്കമാകുന്നത്. നിയമനിർമാണത്തിന് മാത്രമായി ചേർന്ന ആറാം സമ്മേളനത്തിൽ 12 ബില്ലുകൾ പാസാക്കിയിരുന്നു. ഇതിൽ ആറെണ്ണത്തിൽ ഇപ്പോ‍ഴും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പു വച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ഏ‍ഴാം സമ്മേളനവും നിയമനിർമ്മാണത്തിനായി ചേരുന്നത്.

ഗവർണറെ ചാൻസലർ പദവിയിൽ നിന്നും നീക്കാനുള്ള ബിൽ ഈ സമ്മേളനത്തിൽ സഭയിൽ അവതരിപ്പിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി 8 ബില്ലുകൾ സഭ പരിഗണിക്കും. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാനുള്ള ബില്ല് ആദ്യ രണ്ടു ദിവസങ്ങളിൽ ഉണ്ടാകില്ലെന്നാണ് സൂചന. കാര്യോപദേശക സമിതി തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാകും ഗവർണർ വിഷയത്തിലെ ബിൽ സഭയിൽ അവതരിപ്പിക്കുക.

അതേസമയം സമകാലീന രാഷ്ട്രീയ സംഭവങ്ങൾ സഭയിൽ ചർച്ചയാകും. സർക്കാർ – ഗവർണർ വിഷയം, വി‍ഴിഞ്ഞം സമരവും സംഘർഷവും, തിരുവനന്തപുരം നഗരസഭയിലെ വ്യാജ കത്ത് വിവാദം എന്നിവ രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ തീരുമാനം. എന്നാൽ ഗവർണർ വിഷയത്തിലും വി‍ഴിഞ്ഞം വിഷയത്തിലും യുഡിഎഫ് നിലപാട് ഏറെ നിർണായകരമാണ്.

കാരണം ഗവർണറെ ചാൻസിലർ പദവിയിൽ നിന്നും നീക്കുന്ന സംസ്ഥാന സർക്കാരിന്‍റെ ബില്ലിനെതിരെ നിലപാട് എടുത്താൽ യുഡിഎഫ് തള്ളുന്നത് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്‍റെ സമാന ബില്ലിനെയാകും. കോൺഗ്രസ് – ബിജെപി സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഗവർണറെ നീക്കിയത് ഭരണപക്ഷം ഉന്നയിക്കും. വി‍ഴിഞ്ഞം ഉമ്മൻചാണ്ടി സർക്കാരിന്‍റെ കുഞ്ഞാണെന്ന് അവകാശപ്പെടുന്നവർ തുറമുഖത്തെ തള്ളി പറയുന്ന സമരസമിതി നിലപാടിനൊപ്പം നിൽക്കുമോ എന്നത് നിർണായകമാണ്.

വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വേണോ വേണ്ടയോ എന്നതിൽ പ്രതിപക്ഷം കൃത്യമായ നിലപാട് സ്വീകരിക്കാനും നിർബന്ധിതരാകും. ഈ രണ്ടു വിഷയത്തിലും സഭയിൽ യുഡിഎഫ് പ്രതിരോധത്തിലാകും. ശശി തരൂർ, എൽദോസ് കുന്നപ്പിള്ളി വിഷയവും ഭരണപക്ഷം സഭയിൽ ആയുധമാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News