വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മയക്കുമരുന്ന് എത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; മുഖ്യമന്ത്രി

വയനാട് മേപ്പാടിയിൽ എസ് എഫ് ഐ നേതാവ് അപർണ്ണ ഗൗരിയെ ആക്രമിച്ച സംഭവം അപലപനീയമെന്ന് മുഖ്യമന്ത്രി. അക്രമികൾക്ക് മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍  മയക്കുമരുന്ന് എത്തിക്കുന്നവര്‍ക്കെതിരായി ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയസഭയിൽ പറഞ്ഞു. ഒ.ആര്‍. കേളുവിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ഒ.ആര്‍. കേളുവിന്റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

സാധാരണക്കാരാടൊപ്പം ആദിവാസികളടക്കമുള്ള ദുര്‍ബ്ബല ജനവിഭാഗങ്ങളുടെയും കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണ് മേപ്പാടി സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജ്. ഈ കുടുംബങ്ങള്‍ക്ക് പ്രതീക്ഷയായി തീരേണ്ട വിദ്യാര്‍ത്ഥികളാണ് കോളേജില്‍ ലഹരിസംഘങ്ങളുടെ ചൂഷണത്തിന് ഇരയാകുന്നത്.

ലഹരി ഉപയോഗത്തിനുള്ള പണം കണ്ടെത്താന്‍ പലപ്പോഴും മയക്കുമരുന്നിന് അടിമകളായവര്‍ ക്രിമിനല്‍ സ്വഭാവമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ മേപ്പാടി കോളേജില്‍ ലഹരിക്കെതിരായ ‘നോ ടു ഡ്രഗ്‌സ്’ ക്യാമ്പയിന്‍ ഏറ്റെടുത്തത്. ഇതിനിടെയാണ് 02-12-2022 ന് നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായത്. എസ്.എഫ്.ഐയും പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ കൂട്ടുകെട്ടായ യു.ഡി.എസ്.എഫുമാണ് പ്രധാനമായും മത്സരരംഗത്തുണ്ടായിരുന്നത്. ട്രബിയോക്ക് ((TRABIOC) എന്ന കൂട്ടായ്മ യു.ഡി.എസ്.എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെറിയ തോതില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായി. അവര്‍ക്കിടയിലേക്ക് നുഴഞ്ഞുകയറി ലഹരി ഉപയോഗിക്കുന്ന ചിലരുള്‍പ്പെട്ട സംഘം പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുകയാണുണ്ടായത്. സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ട പ്രതികള്‍ മയക്കുമരുന്ന് ഇടപാടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ വയനാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അന്വേഷണം നടത്തിവരുന്നു.

എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായ അപര്‍ണ്ണ ഗൗരി മുന്‍പ് കോളേജിലെ ഇത്തരം സംഘങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പെണ്‍കുട്ടിയാണ്. തിരഞ്ഞെടുപ്പ് ദിവസത്തില്‍ കരുതിക്കൂട്ടിയുള്ള ചില പ്രശ്‌നങ്ങള്‍ നടന്നപ്പോള്‍ അതിനെതിരെ നിലപാടെടുത്ത അപര്‍ണ്ണയെ 30 ഓളം വരുന്ന യു.ഡി.എസ്.എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥിസംഘം അസഭ്യം പറയുകയും ഹീനമായി മര്‍ദ്ദിക്കുകയും ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വസ്ത്രം വലിച്ചുകീറുകയും കഴുത്ത് ഞെരിക്കുകയും, തല ചുമരിലിടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ആ പെണ്‍കുട്ടിക്കെതിരെ സംഘം ചേര്‍ന്ന് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ലോകത്താകെ പ്രചരിച്ചിട്ടുണ്ട്. അപര്‍ണ്ണ ഗൗരി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ലഹരി സംഘങ്ങള്‍ക്കെതിരായ അപര്‍ണ്ണ ഗൗരിയുടെ നിലപാടാണ് ഈ ആക്രമണത്തിന് കാരണമായത്. ഈ സംഭവത്തില്‍ മേപ്പാടി പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 717/2022 ആയി ഐ.പി.സി 143,147,149, 294 (ബി), 506 (1), 323, 354, 308 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു. പ്രതികളില്‍ 6 പേരെ അറസ്റ്റു ചെയ്ത് റിമാന്റ് ചെയ്തിട്ടുണ്ട്.

വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ക്കിടെ കോളേജിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഇന്‍സ്‌പെക്ടറെ മര്‍ദ്ദിച്ചതിനും എസ്.എഫ്. ഐ നേതാക്കളെ ആക്രമിച്ച സംഭവത്തിലും കോളേജിലെ ബസ്സിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞുതകര്‍ത്തതിനും മറ്റു അനുബന്ധ പ്രശ്‌നങ്ങളിലും മേപ്പാടി പോലീസ്റ്റേഷനില്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോളേജില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരുന്നു. വിദ്യാര്‍ത്ഥി സംഘടനകളുടെയും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ഈ മാസം 12 മുതല്‍ കോളേജ് തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

നാം ഇതിനകം ഒരുമിച്ച് ഏറ്റെടുത്ത ‘നോ ടു ഡ്രഗ്‌സ്’ ക്യാമ്പയിനിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ലഹരിക്കെതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും പങ്കാളിത്തം ഈ സന്ദര്‍ഭത്തില്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കുകയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമവിരുദ്ധമായി മയക്കുമരുന്ന് എത്തിക്കുന്നവര്‍ക്കെതിരായി ശക്തമായ നടപടി സ്വീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മയക്കുമരുന്നിന്റെ സ്രോതസ്സ് കണ്ടെത്തി ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News