ഖത്തര്‍ വേള്‍ഡ് കപ്പില്‍ ഇനി ക്വാര്‍ട്ടര്‍ മത്സരങ്ങള്‍

ഖത്തറിലെ അല്‍ റയ്യാനില്‍ എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ 2022 ലോക കപ്പിലെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അഞ്ച് വട്ടം ലോക ചാമ്പ്യന്മാരായ ബ്രസീലും 2017 റഷ്യന്‍ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രോയേഷ്യയും തമ്മില്‍ ഏറ്റുമുട്ടും. ബ്രസീലിയന്‍ കോച്ച് ടിറ്റെ തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാവും ടീമിനെ കളത്തില്‍ ഇറക്കുക. പ്രീ ക്വാര്‍ട്ടറില്‍ സൗത്ത് കൊറിയയെ 4 -1 നു കെട്ടുകെട്ടിച്ച ബ്രസീലിയന്‍ ടീമിന്റെ പോരാട്ടവീര്യം ടൂര്‍ണമെന്റിലെ ഏതു ടീമിനും വെല്ലുവിളിയാണ്. ഫിനിഷിങ്ങിലും കൗണ്ടര്‍ അറ്റാക്കിലും ഓര്‍ഗനൈസ്ഡ് അറ്റാക്കിങ്ങിലും അവര്‍ ബഹുദൂരം മുന്നിലാണ്. കേളി കേട്ട സാംബാ താളത്തിന്റെ സൗന്ദര്യവും കരുത്തും അവര്‍ വീണ്ടെടുത്തിരിക്കുന്നു.

പരുക്ക് മാറി തിരിച്ചെത്തിയ നെയ്മറും, ഗോളടി വീരന്‍ റിച്ചാലിസണും, വിങ്ങുകളിലൂടെ തന്ത്രങ്ങള്‍ മെനയുന്ന വിനിഷ്യസും ഫോമിലേക്കു ഉയര്‍ന്നത് ബ്രസീലിന്റെ കരുത്തു കൂട്ടുന്നു. മധ്യനിരയില്‍ കളി മെനയുന്ന കാസിമെറോയും പക്വേറ്റയും മിന്നുന്ന ഫോമിലാണ്. തിയാഗോ സില്‍വ നയിക്കുന്ന പ്രതിരോധക്കോട്ട തകര്‍ക്കാന്‍ എതിര്‍ടീമുകള്‍ നന്നേ പാടുപെടും. ഗോള്‍ വല കാക്കുന്ന സൂപ്പര്‍ ഗോളി അലിസണിനെ കീഴ്‌പ്പെടുത്തുക എന്നത് വലിയ വെല്ലുവിളിയാണ്. റിസേര്‍വ് ടീമംഗങ്ങള്‍ പോലും കളം നിറഞ്ഞു കളിക്കാന്‍ പ്രാപ്തിയുള്ളവരാണ്.

കാമറൂണിനോട് പിണഞ്ഞ തോല്‍വിയുടെ കളങ്കം അവര്‍ കഴിഞ്ഞ കളിയില്‍ മായ്ച്ചു കഴിഞ്ഞു. ശക്തരായ കാനറി പടയെ ക്രൊയേഷ്യ എങ്ങനെ നേരിടും എന്നത് കണ്ട് തന്നെയറിയണം.
ഡലിചിന്റെ ക്രൊയേഷ്യന്‍ പടയും അത്ര മോശക്കാരൊന്നുമല്ല ഈ ലോകകപ്പില്‍ ഇതുവരെ പരാജയമറിഞ്ഞിട്ടില്ലാത്ത കോയേഷ്യന്‍ പട പരിചയസമ്പന്നത കൊണ്ട് മികവുറ്റതാണ്. ഏഷ്യന്‍ ശക്തികളായ ജപ്പാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് നിലവിലെ രണ്ടാം സ്ഥാനക്കാരുടെ വരവ്. 2018 ലെ ബാലന്‍ ഡി ഓര്‍ പുരസ്‌കാര ജേതാവും ടീം ക്യാപ്റ്റനുമായ മോഡ്രിച്, ആന്‍ഡ്രേ ക്രാമിച്, ഇവാന്‍ പേരിസിച്, കോവാസിച് എന്നിവരടങ്ങുന്ന പരിചയ സമ്പന്നരായ നിരയിലാണ് കോച്ചിന്റെ പ്രതീക്ഷ.

ക്രൊയേഷ്യന്‍ ഗോളി ലിവാകോവിച് തകര്‍പ്പന്‍ ഫോമിലാണ്. ലിവാകോവിച്ചിന്റെ സേവുകളിലൂടെയാണ് ജപ്പാനെ മറികടന്ന് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. 2022 ലോക കപ്പിന്റെ ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടം എല്ലാം കൊണ്ടും ആവേശം നിറഞ്ഞതാണ്. കാനറികളുടെ ലാറ്റിന്‍ അമേരിക്കന്‍ സാമ്പാ ചുവടുകള്‍ക്ക് പൂട്ടിടാന്‍ ക്രൊയേഷ്യന്‍ പടയ്ക്ക് കഴിയുമോ എന്ന് കണ്ടറിയാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News