2023 ഏഷ്യ കപ്പിൽ ഇന്ത്യ മത്സരിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. മത്സരവേദിയായ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ നേരത്തേ പ്രഖ്യാപിച്ചിരുന്നു.ഇതിനെ തുടർന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ബിസിസിയുമായി ഉരസലുകൾ നടന്നിരുന്നു. അതിനിടയിലാണ് കേന്ദ്ര സർക്കാറിൻ്റെ നിലപാട് വ്യക്തമാക്കി എസ് ജയശങ്കർ രംഗത്ത് വന്നിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ വിഷയങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തിലും വിള്ളൽ വീഴ്ത്തിയിരിക്കുകയാണ്. ദേശീയ മാധ്യമത്തിനോടാണ് വിദേശകാര്യ മന്ത്രി കേന്ദ്ര സർക്കാറിൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഏഷ്യക്കപ്പിൽ പങ്കെടുക്കാൻ ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ ജയ് ഷാ നേരത്തേ വ്യക്തമാക്കിയിരുന്നു.
“ടൂര്‍ണമെന്റുകള്‍ വന്നുകൊണ്ടേയിരിക്കും, ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നിലപാട് നിങ്ങള്‍ക്ക് അറിയാവുന്നതാണ്. എന്താണ് സംഭവിക്കുന്നത് നോക്കാം. അത് വളരെ സങ്കീര്‍ണമായ വിഷയമാണ്. നിങ്ങളുടെ തലയില്‍ ഞാന്‍ തോക്ക് വെച്ചാല്‍ പിന്നെ നിങ്ങള്‍ എന്നോട് സംസാരിക്കുമോ? നിങ്ങളുടെ അയല്‍ക്കാര്‍ പരസ്യമായി തീവ്രവാദത്തിന് സഹായം നല്‍കുകയും നേതാക്കന്മാര്‍ ആരൊക്കെയാണെന്നും ക്യാംപുകള്‍ എവിടെയാണിന്നും വ്യക്തമായി അറിയുമ്പോള്‍ അവരോട് ഇടപെടുമോ? അതിര്‍ത്തി കടന്നുള്ള തീവ്രവാദം സാധാരണമാണെന്ന് നാം ഒരിക്കലും കരുതുന്നില്ല. ഒരു രാജ്യത്തിനെതിരെയുള്ള ഭീകരവാദത്തിന് അയല്‍രാജ്യം സ്‌പോണ്‍സര്‍ ചെയ്യുന്ന മറ്റൊരു ഉദാഹരണം ചൂണ്ടിക്കാണിക്കാന്‍ പറ്റുമോ. അത്തരമൊരു ഉദാഹരണം എവിടെയും ഇല്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇത് വെറും അസാധാരണമെന്നല്ല, സമാനതകളില്ലാത്തതാണ് ” എന്നായിരുന്നു വിഷയത്തിൽ മന്ത്രി പ്രതികരിച്ചത്.2012ലാണ് ഇതിന് മുമ്പ് ഇന്ത്യയും പാക്കിസ്ഥാന്‍ ഉഭയകക്ഷി സിരീസുകള്‍ കളിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here