ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ചുമതലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. സംസ്ഥാനത്തെ അധികാരനേട്ടത്തിന് പിന്നാലെ ഒന്നിലധികം നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് ഹൈക്കമാൻഡ് ഇടപെട്ട് അന്തിമ തീരുമാനം എടുക്കാൻ പ്രിയങ്കയെ ചുമതലപ്പെടുത്തിയതായിട്ടാണ് റിപ്പോർട്ടുകൾ. മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയും ലോകസഭാംഗവുമായ പ്രതിഭ സിംങ് സുഖ്‌വിന്ദര്‍ സിംങ്, മുകേഷ് അഗ്നിഹോത്രി എന്നിവരാണ് മുഖമന്ത്രി പദത്തിൽ പ്രതിക്ഷയർപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി ആരാകണമെന്നതിലുള്ള തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടുകൊണ്ട് സംസ്ഥാനത്തെ 40 കോണ്‍ഗ്രസ് എംഎല്‍എമാര്‍ വെള്ളിയാഴ്ച ഒറ്റവരി പ്രമേയം പാസാക്കിയിരുന്നു. നാളെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.ദേശീയ നേതാക്കളായ രാജീവ് ശുക്ല, ഭൂപീന്ദര്‍ ഹൂഡ, ഭൂപേഷ് ബഗെല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ ഓരോ എംഎല്‍എമാരുടെയും അഭിപ്രായം ആരാഞ്ഞിരുന്നു.
ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നയിച്ചത് പ്രിയങ്കയും പുതിയ ദേശീയ പ്രസിഡൻ്റ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെയുമായിരുന്നു.ദില്ലി കോര്‍പ്പറേഷന്‍, ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പുകളിലെ കനത്ത പരാജയത്തിനിടയിലും ഹിമാചല്‍ വിജയം കോണ്‍ഗ്രസിന് ആശ്വാസമായിരുന്നു.എന്നാൽ അധികാരം ലഭിച്ചതിന് പിന്നാലെ ഉണ്ടായ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള പിടിവലി ദേശീയ നേതൃത്വത്തിന് കീറാമുട്ടിയായി മാറിയിരിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here