കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച് ജനങ്ങളുടെ ആശങ്കയകറ്റണം;ബഫര്‍സോണ്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് ഡോ.ജോണ്‍ ബ്രിട്ടാസ്

പരിസ്ഥിതി സംവേദക മേഖല നിര്‍ദ്ദേശത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. പരിസ്ഥിതി സംരക്ഷണവും വികസനവും പ്രകൃതിയെയും ജനജീവിതത്തെയും ബാധിക്കാത്ത വിധം സന്തുലിതമായി നടപ്പാക്കണമെന്ന് രാജ്യസഭയില്‍ ശൂന്യവേളയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

സുപ്രീംകോടതിയുടെ 2022 ജൂണ്‍ 03 ലെ ടി. എന്‍.ഗോദവര്‍മ്മന്‍ തിരുമുല്പാട് കേസിലെ വിധിന്യായം പ്രകാരം രാജ്യത്തൊട്ടാകെ സംരക്ഷിതവനങ്ങളുടെ ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി സംവേദക മേഖലയായി പ്രഖ്യാപിക്കണം. അവിടെ മനുഷ്യരുടെ ഇടപെടല്‍ ഇല്ലാതാക്കണം. ഈ മേഖലയില്‍ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം 2011 ഫെബ്രുവരി ഒന്‍പതിന് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കാവൂ എന്നിങ്ങനെയുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ഈ നിര്‍ദ്ദേശം കേരളത്തില്‍ പരക്കെ ആശങ്കയും എതിര്‍പ്പും ഉണ്ടാക്കിയിട്ടുണ്ട്.

കേരളം നീണ്ടു കിടക്കുന്ന ഇടുങ്ങിയ ഒരു ഭൂഭാഗമാണ്. സംസ്ഥാനത്തിന്റെ 30 ശതമാനത്തോളം ഭൂമി ഔദ്യോഗിക വനമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 54.70 ശതമാനം ഭൂമിയും വനമേഖലയുടെ കണക്കില്‍പ്പെടുന്നതാണ്. കേരളത്തിലെ വനമേഖല 2015ല്‍ 19,278 ചതുരശ്ര കിലോ മീറ്ററായിരുന്നത് 2021ല്‍ 21,253 ചതുരശ്ര കിലോമീറ്ററായി ഉയര്‍ന്നിട്ടുണ്ട്. കേരളത്തിന്റെ ഭൂമിയുടെ 48 ശതമാനം പശ്ചിമഘട്ട മേഖലയാണ്.

സംസ്ഥാനത്തിന്റെ കിഴക്ക്-പടിഞ്ഞാറ് അതിര്‍ത്തിയ്ക്കിടയില്‍ 35 കിലോ മീറ്റര്‍ മുതല്‍ 120 കിലോ മീറ്റര്‍ വരെ മാത്രം അകലമാണുള്ളത്. 2011ലെ ജനസംഖ്യയനുസരിച്ച് കേരളത്തിലെ ജനസാന്ദ്രത രാജ്യത്തെ നിരക്കിന്റെ ഇരട്ടിയിലേറെയാണ്. സംരക്ഷിതവനങ്ങളുടെ സമീപത്ത് ഉയര്‍ന്ന തോതില്‍ ജനവാസമുണ്ട്. ഈ മേഖലയില്‍ ഒരു പ്രാഥമിക കണക്കു പ്രകാരം തന്നെ 49,330 വീടുകളും കെട്ടിടങ്ങളുമുണ്ട്. ഔദ്യോഗിക പരിശോധന പൂര്‍ത്തിയാകുമ്പോള്‍ ഇത് ഒരു ലക്ഷത്തോളമായി ഉയരും എന്ന് കണക്കാക്കുന്നു. 4 ലക്ഷത്തോളം ഏക്കര്‍ ജനവാസപ്രദേശങ്ങള്‍ പുതിയ മേഖലയില്‍പ്പെടും. പതിനായിരക്കണക്കിന് ആദിവാസികളെ നിയമപ്രകാരം താമസിക്കാവുന്ന അവരുടെ പ്രദേശങ്ങളില്‍ നിന്ന് കുടിയിറക്കാന്‍ നിര്‍ദ്ദേശം കാരണമാകും.

വന്യമൃഗസംരക്ഷണകേന്ദ്രങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും പരിസ്ഥിതി സംവേദക പ്രദേശങ്ങള്‍ക്കുമുള്ള പുതുക്കിയ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് അയച്ചിട്ടുണ്ട്. പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച സുപ്രിം കോടതി നിര്‍ദ്ദേശങ്ങളില്‍നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് 2022 ജൂലൈ ഏഴിന് നിയമസഭ ഏകകണ്ഠമായി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. അന്തിമ നോട്ടിഫിക്കേഷന്‍ സംസ്ഥാന നിര്‍ദ്ദേശങ്ങള്‍ക്കൊത്ത് പുറത്തിറക്കണമെന്ന ആവശ്യവും സഭ ഉന്നയിച്ചിരുന്നു. ഇതിനു വേണ്ട നിയമനടപടികള്‍ സ്വീകരിക്കാനും പ്രമേയത്തില്‍ പറഞ്ഞിരുന്നു.

ഇതനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണം. സംസ്ഥാനനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അന്തിമ നോട്ടിഫിക്കേഷന്‍ ഇറക്കണം. ജനവാസമേഖലകളെയും കൃഷിഭൂമിയെയും പരിസ്ഥിതി സംവേദക പ്രദേശങ്ങളില്‍നിന്ന് ഒഴിവാക്കണം. സുപ്രീം കോടതി നിര്‍ദ്ദേശങ്ങളില്‍നിന്ന് കേരളത്തെ ഒഴിവാക്കാനുള്ള നിയമപരവും നിയമനിര്‍മ്മാണപരവുമായ നടപടികള്‍ കൈക്കൊള്ളണം. ഇതനുസരിച്ച് 2011ലെ മാര്‍ഗ്ഗനിര്‍ദ്ദേശം ഭേദഗതിചെയ്യുകയും വേണമെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.

ഇന്ത്യ വൈവിധ്യങ്ങളുള്ള ഒരു വലിയ രാജ്യമാണ് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജനങ്ങളെ മുഴുവന്‍ ബാധിക്കുന്ന ഒരു നയവും ദില്ലി കേന്ദ്രീകൃതമായി നടപ്പാക്കിക്കൂടാ. അത്തരം ദൂരക്കാഴ്ചയില്ലാത്ത നടപടികള്‍ വലിയ വിഭാഗം ജനങ്ങളെ ദുരിതത്തിലാഴ്ത്തുമെന്നും ബ്രിട്ടാസ് മുന്നറിയിപ്പ് നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News