അവിടെ കൂടുമ്പോള്‍ ഇവിടെ കൂടും… കുറയുമ്പോള്‍ പക്ഷേ കുറയില്ല…

ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുമ്പോഴും ഇന്ത്യയില്‍ ഇന്ധന വിലയില്‍ ആനുപാതികമായ കുറവില്ല. കൂടിയ വില ഉണ്ടായിരുന്ന സമയത്ത് ഇന്ധന വിതരണം നടത്തിയത് നഷ്ടം സഹിച്ചാണെന്നും അത് നികത്താനാണ് ഇപ്പോഴും വില കുറയ്ക്കാത്തതെന്നുമാണ് കമ്പനികളുടെ വിശദികരണം. തെരഞ്ഞെടുപ്പ് കാലത്ത് വില വര്‍ധിക്കാതിരിക്കാന്‍ ഇടപെടുന്ന കേന്ദ്രത്തിന് ഈ ഘട്ടത്തില്‍ ഇടപെടാനാകാത്തതെന്തെന്ന ചോദ്യം പ്രസക്തമാണ്.

ഈ വര്‍ഷം മാര്‍ച്ചില്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 129 ഡോളര്‍…ഇപ്പോഴത്തെ വില ബാരലിന് 76 ഡോളര്‍..മാര്‍ച്ച് മുതല്‍ ഇങ്ങോട്ട് പെട്രോളിനും ഡീസലിനും നമ്മള്‍ നല്‍കുന്ന വിലയില്‍ വലിയ മാറ്റമില്ലെന്ന യാഥാര്‍ഥ്യവും മുന്നിലുണ്ട്. ഇക്കാര്യത്തിലെ വിശദീകരണമാണ് ഏറെ രസകരം. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന് നില്‍ക്കെ നഷ്ടം സഹിച്ചാണ് രാജ്യത്ത് ഇന്ധന വിതരണം നടത്തിയതെന്നും അതിലൂടെയുണ്ടായ നഷ്ടം നികത്തേണ്ടതിനാലാണ് ഇപ്പോള്‍ വിലയില്‍ കുറവ് വരുത്താത്തതെന്നുമാണ് വിശദീകരണം. വിലകൂടുമ്പോള്‍ ആനുപാതികമായ വര്‍ധന വരുത്താന്‍ കമ്പനികള്‍ ഒരു മടിയും കാണിക്കാതിരുന്നിടത്ത് കുറയുമ്പോള്‍ ആനുപാതികമായ കുറവെവിടെ എന്ന ചോദ്യം ബാക്കിയാണ്.

വിലക്കുറവുണ്ടാകുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നികുതി വര്‍ധിപ്പിക്കുക കൂടി ചെയ്യുന്നത് പൊതുജനത്തിന് അമിത ഭാരമാകുകയാണ്. ഇന്ധന വില കുറയുമ്പോള്‍ ഇറക്കുമതിച്ചിലവ് കുറയും. ഇതിലൂടെ സ്വാഭാവികമായ കുറവ് പണപ്പെരുപ്പത്തിലുണ്ടാകുന്നതും രൂപ ശക്തിപ്പെടുന്നതും കേന്ദ്രത്തിന് അനുകൂലമാണ്. പലിശനിരക്ക് കുറക്കാന്‍ ആര്‍ ബി െഎ ക്ക് മേല്‍ സമ്മര്‍ദം കുറയുന്നതുള്‍പ്പെടെ കേന്ദ്രത്തിന്റെ തലവേദന പിന്നെയും കുറയും. ഇന്ധനവില നിര്‍ണയാധികാരം പൂര്‍ണമായും എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ കേന്ദ്രം തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ വിലയില്‍ കുറവുവരുത്താന്‍ ഇടപെട്ടത് കണ്ടതാണ് . അതേ കേന്ദ്രം പക്ഷേ ഇപ്പോള്‍ സമ്പൂര്‍ണ മൗനത്തിലാണ്. ഇതിനാല്‍ വില കുറക്കുന്ന നടപടികള്‍ക്ക് കേന്ദ്രവും മുന്‍കൈ എടുക്കില്ല. ലോകത്താകമാനം ആവശ്യകതയില്‍ കുറവുവന്നതും, സാമ്പത്തിക വളര്‍ച്ചയില്‍ ലോകമാകെ മാന്ദ്യം അനുഭവപ്പെട്ട് തുടങ്ങിയതുമാണ് ക്രൂഡ് ഓയില്‍ വില ആഗോള വിപണിയില്‍ കുറയാന്‍ കാരണം.. യുക്രൈന്‍-റഷ്യ സംഘര്‍ഷത്തില്‍ അയവ് വന്നതും മറ്റൊരു കാരണമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News