ഒബിസി വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ് വെട്ടിച്ചുരുക്കിയ കേന്ദ്ര നിലപാടിനെ ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ചോദ്യം ഉന്നയിച്ചു. മികച്ച അക്കാദമിക നിലവാരത്തിലുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അർഹത ഉണ്ടാവുക എന്നത് കേന്ദ്രത്തിൻ്റെ വിദ്യാർത്ഥികൾക്ക് മേലുള്ള ഇരുട്ടടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒബിസി വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ് ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ് വരെ എന്നത് ഒൻപതും പത്തും ക്‌ളാസുകളിലേക്ക് മാത്രമായി കേന്ദ്ര സർക്കാർ വെട്ടിച്ചുരുക്കിയതോടെ ഈ ആനുകൂല്യം ലഭിക്കാതെ പോകുന്നത് ലക്ഷകണക്കിന് കുട്ടികൾക്കാണ്.ഇപ്പോൾ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന ഒൻപതാം ക്‌ളാസിലെയും പത്താം ക്‌ളാസിലെയും കുട്ടികൾക്ക് മാത്രമായി ചുരുക്കിയത് മുൻപ് സർക്കാർ അംഗീകാരമുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യം ആണ്.അതായത് ലക്ഷ കണക്കിന് വിദ്യാർത്ഥികൾക്ക് തിരിച്ചടിയാവുന്ന നിലപാടാണ് കേന്ദ്ര സർക്കാർ എടുത്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
2017 -2018 ഇൽ സർക്കാർ പുറത്തിറക്കിയ ഗൈഡ് ലൈൻ അനുസരിച്ച് സ്കോളർഷിപ് ലഭിച്ചാൽ മാത്രമേ ഒ ബി സി വിഭാഗങ്ങളിൽപെട്ട കുട്ടികൾക്ക് മറ്റു വിദ്യാർത്ഥികൾക്കൊപ്പമെത്താൻ കഴിയു എന്നും പറഞ്ഞിരുന്നു.2017 -2018 ലെ ഗൈഡ് ലൈനിനെ മറികടന്ന് 2009 ലെ സൗജന്യ വിദ്യാഭ്യാസം എന്ന വിഷയത്തിലേക്ക് ശ്രദ്ധതിരിച്ച് ഈ അനീതി മറയ്ക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.സർക്കാരിന്റെ തന്നെ കണക്ക് പ്രകാരം എട്ട് വിഭാഗങ്ങളിലായി 52 ശതമാനം ഒ ബി സി ഉദ്യോഗാര്ഥികള്ക്കുള്ള പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.ഒ ബി സി വിദ്യാർത്ഥികൾക്ക് ലഭ്യമായിക്കൊണ്ടിരുന്ന ആനുകൂല്യങ്ങൾ എന്തിനു റദ്ദ് ചെയ്യണം എന്നാണ് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യം.കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രിയിൽ നിന്നും കൃത്യമായ മറുപടി ലഭിച്ചില്ല എന്നും ബ്രിട്ടാസ് തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പിന്റെ കാര്യത്തിൽ 100 ശതമാനവും കേന്ദ്ര വിഹിതമായിരുന്നു ലഭിച്ചിരുന്നതെങ്കിൽ ഇനി 60 ശതമാനം തുക കേന്ദ്ര സർക്കാരും 40 ശതമാനം തുക സംസ്ഥാന സർക്കാരും വഹിക്കണം. അപ്പോൾ സംസ്ഥാനത്തിന് 24 കോടി രൂപയുടെ അധിക ബാധ്യത വരും. പ്രീമെട്രിക്ക് സ്കോളർഷിപ്പിൽ 16.4 കോടി രൂപയും സംസ്ഥാന ഖജനാവിന് അധിക ബാധ്യതയാകും എന്നും അദ്ദേഹം വ്യക്തമാക്കി.
പുതുക്കിയ മാർഗരേഖ പ്രകാരം ഏതെങ്കിലും സാഹചര്യത്തിൽ ഒരു സ്ഥാപനത്തിൽ പ്രവേശനം നേടിയ യോഗ്യരായ വിദ്യാർത്ഥികളുടെ എണ്ണം അനുവദിച്ച സ്കോളർഷിപ്പ് എണ്ണത്തേക്കാൾ കൂടുതൽ ആണെങ്കിൽ പ്രവേശന പരീക്ഷയിൽ മികച്ച സ്കോർ നേടിയവർക്ക് മാത്രമായി സ്കോളർഷിപ്പ് പരിമിതപ്പെടും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here