പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കശാപ്പുകാരനെന്ന് വിശേഷിപ്പിച്ച് പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ബൂട്ടോ. പാക് മന്ത്രിയുടെ പരാമർശത്തിൽ തിരിച്ചടിച്ച് ഇന്ത്യ. ഒസാമ ബിൻ ലാദന് അഭയം നൽകിയ പാക്കിസ്ഥാന്‍ തീവ്രവാദ പ്രവർത്തനങ്ങളുടെ ഉത്ഭവ കേന്ദ്രമാണെന്ന ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിൻ്റെ പ്രസ്താവനക്ക് മറുപടിയായിട്ടാണ് പ്രധാനമന്ത്രിക്ക് നേരെ പാക് വിദേശകാര്യമന്ത്രി അധിക്ഷേപ വാക്കുകൾ ഉപയോഗിച്ചത്.
ഒസാമ ബിന്‍ ലാദന്‍ മരിച്ചു, എന്നാല്‍ ഗുജറാത്തിലെ കശാപ്പുകാരന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നും അയാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആണെന്നുമാണ് ഇന്ന് യുഎന്നിൽ പാക് വിദേശകാര്യ മന്ത്രി പറഞ്ഞത്.
പാക് വിദേശകാര്യമന്ത്രിയുടെ സംസ്‌കാരശൂന്യമായ വാക്കുകള്‍ പാക്കിസ്ഥാന് ഭീകരത ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ലെന്നതാണ് വ്യക്തമാക്കുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു. പാക്കിസ്ഥാന്റെ അധ:പതനമാണ് വിദേശകാര്യമന്ത്രിയുടെ വാക്കുകളില്‍ ഉള്ളതെന്നും ഇന്ത്യ പ്രതികരിച്ചു. ഇന്ത്യയെ അധിക്ഷേപിക്കാന്‍ പാക്കിസ്ഥാന് യോഗ്യതയില്ലെന്നും മെയ്ക്ക് ഇന്‍ പാക്കിസ്ഥാന്‍ ടെററിസം ഉടൻ അവസാനിപ്പിക്കണമെന്നും ഇന്ത്യ പാകിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ മറുപടി നല്‍കി.
ന്യൂയോര്‍ക്ക്, മുംബൈ. പുല്‍വാമ, പത്താന്‍കോട്ട്, ലണ്ടന്‍ എന്നീ നഗരങ്ങള്‍ പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന, പിന്തുണയ്ക്കുന്ന ഭീകരവാദത്തിന്റെ മുറിവുകള്‍ ഏറ്റുവാങ്ങിയ നഗരങ്ങളില്‍ ചിലതാണ്. ഈ ആക്രമണങ്ങളെല്ലാം പിറവിയെടുത്തത് അവരുടെ പ്രത്യേക ഭീകരവാദ കേന്ദ്രങ്ങളിൽ നിന്നാണ്. അവിടെ നിന്നാണ് തീവ്രവാദം ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് കടത്തിയതെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here