സംസ്ഥാനത്ത് കൂട്ടിയ മദ്യ വില പ്രാബല്യത്തിൽ. വിദേശ മദ്യത്തിന്‍റെ വിൽപന നികുതിയിൽ നാല് ശതമാനം വർദ്ധന വരുത്തിയ ബിൽ ഗവർണർ ഒപ്പിട്ട് വിജ്ഞാപനമിറങ്ങിയ പശ്ചാത്തലത്തിലാണ് നിരക്ക് നിലവിൽ വന്നത്. തെരഞ്ഞെടുക്കപ്പെട്ട ബ്രാൻഡുകൾക്ക്10 രൂപ മുതല്‍ 20 രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. ബിയറിനും വൈനിനും നാളെ മുതല്‍ വില കൂടും.
നിയമസഭ പാസാക്കിയ വിൽപ്പന നികുതി കൂട്ടാനുള്ള ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പിട്ടിരുന്നു. ഇന്ന് വിജ്ഞാപനമിറങ്ങിയതിന് പിന്നാലെയാണ് വില വർധന പ്രാബല്യത്തിലായത്. പുതുക്കിയ വില ഉപഭോക്താക്കളിൽ നിന്ന് ഇടാക്കി തുടങ്ങി. തെരഞ്ഞെടുക്കപ്പെട്ട ബ്രാൻഡുകൾക്ക് പത്ത് രൂപ മുതൽ 20 രൂപ വരെയാണ് വർധന. ബിവറേജസ് കോർപ്പറേഷൻ വഴി വില്‍പ്പന നടത്തുന്ന ചില ബ്രാൻഡുകള്‍ക്കും വില കൂട്ടിയിട്ടുണ്ട്.
ജവാൻ മദ്യത്തിന് ലിറ്ററിന് 10 രൂപ വർധിപ്പിച്ചു. 600 രൂപയായിരുന്ന ജവാൻ മദ്യത്തിന് ഇനി മുതല്‍ 610 രൂപ നല്‍കണം. എംഎച് ബ്രാൻഡ് 1020 രൂപയിൽ നിന്ന് 1040 രൂപയായി. ബിയറിനും വൈനിനും നാളെ മുതലാകും വില വർധിക്കുക. മദ്യ കമ്പനികളില്‍ നിന്ന് ഈടാക്കിയിരുന്ന വില്‍പ്പന നികുതി സർക്കാർ ഒഴിവാക്കിയിരുന്നു.
ഇതിനെത്തുടർന്ന് വർഷം 195 കോടി രൂപയുടെ വരുമാന നഷ്ടമാണ് ബിവറേജസ് കോർപ്പറേഷനുണ്ടാകുക. ഇത് പരിഹരിക്കുന്നതിനായാണ് വില്‍പ്പന നികുതി വർദ്ധിപ്പിച്ചുകൊണ്ട് സർക്കാർ ബില്‍ കൊണ്ടു വന്നത്. ഇതിലൂടെ 135 കോടിയുടെ നഷ്ടം പരിഹരിക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here