എയിംസിലെ സെർവർ ഹാക്കിംഗ്; സിബിഐയ്ക്ക് കത്ത് നൽകി ദില്ലി പൊലീസ്

ദില്ലി എയിംസിലെ സെർവർ ഹാക്കിംഗിൽ സിബിഐയ്ക്ക് ദില്ലി പൊലീസ് കത്ത് നൽകി. ഇന്റർപോളിൽ നിന്നും വിവരം തേടണമെന്ന് അഭ്യർത്ഥിച്ചാണ് കത്ത്. ഹാക്കർമാർ ഉപയോഗിച്ച ഐപി വിലാസങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കാനാണ് ശ്രമം. നവംബർ 23 നാണ് ദില്ലി എയിംസിലെ സെർവറുകൾ ഹാക്ക് ചെയ്യപ്പെട്ടു എന്ന വിവരം പുറത്ത് വരുന്നത്. ഇതേ തുടർന്ന് ഒരാഴ്ചയോളം എയിoസിന്റെ പ്രവർത്തനങ്ങൾ താളം തെറ്റി.

ഹാക്കിംഗിന് പിന്നിൽ ചൈനീസ് ഹാക്കർമാരാണെന്നും 5 ഫിസിക്കൽ സെർവറുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്നും കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയവും ദില്ലി പൊലീസും സ്ഥിരീകരിച്ചിരുന്നു. വന്നെറെന്‍ എന്ന റാന്‍സംവെയെര്‍ ഉപയോഗിച്ച് ഹാക്കിംഗ് നടന്നുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

എന്നാൽ സൈബർ ആക്രമണത്തിൽ കൂടുതൽ അന്വേഷണം ആവശ്യമായതിനാൽ ദില്ലി പൊലീസിന്റെ ഐ എഫ് എസ് ഒ വിഭാഗം വിവരങ്ങൾ ശേഖരിക്കാൻ സി ബി ഐ യുടെ സഹായം തേടിയിരിക്കുകയാണ്. ആക്രമണത്തിന് ചൈനീസ് ഹാക്കർമാർ ഉപയോഗിച്ച ഇ-മെയിൽ ഐഡിയുടെയും ഐ പി വിലാസത്തിന്റെയും വിശദാംശങ്ങളാണ് ലഭ്യമാകാനുള്ളത്.

കൂടുതൽ വിവരങ്ങൾ ഇന്റർപോളിൽ നിന്നും ശേഖരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ദില്ലി പൊലീസ് നോഡൽ ഏജൻസിയായ സിബിഐയ്ക്ക് കത്ത് നൽകിയിട്ടുള്ളത്. 1.3 ടെറാബൈറ്റ് ഡേറ്റയാണ് ഹാക്ക് ചെയ്യപ്പെട്ടത്.

ഡേറ്റകൾ എല്ലാം വീണ്ടെടുത്തതായും സുരക്ഷിതമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യ-ചൈന അതിർത്തിയിലടക്കം സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനാൽ എയിംസ് സെർവർ ഹാക്കിംഗ് കേസിലെ നടപടികളും വേഗത്തിലാക്കാനാണ് ദില്ലി പൊലീസിന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here