ബഫർസോൺ: ജനങ്ങളുടെ പരാതി കേട്ട ശേഷമുള്ള റിപ്പോര്‍ട്ടെ കോടതിയിൽ സമർപ്പിക്കു: വനം മന്ത്രി

ബഫർസോൺ നിശ്ചയിക്കുന്നതിനുള്ള ഉപഗ്രഹ സര്‍വേയില്‍ അപാകതകള്‍ ഉണ്ടെന്ന് തന്നെയാണ് സര്‍ക്കാര്‍ വിലയിരുത്തലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ലെന്നും കോടതിയെ ബോധിപ്പിക്കാനാണ് സര്‍ക്കാര്‍ സര്‍വേ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.ജുഡീഷ്യല്‍ കമ്മിഷന്‍ ജനങ്ങളുടെ പരാതി കേട്ടശേഷമുള്ള പുതിയ റിപ്പോര്‍ട്ടാകും കോടതിയില്‍ സമര്‍പ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

ചിലരുടെ ആവശ്യം റവന്യൂ വകുപ്പിന്റെ സഹായം സ്വീകരിക്കണമെന്നാണ്. റവന്യൂ വകുപ്പിന്റെ സഹായം തേടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്നലെ റവന്യൂ വകുപ്പിന് രേഖാമൂലം കത്തു നല്‍കിയിട്ടുണ്ട്. വനത്തോട് ചേര്‍ന്നുള്ള ഒരുകിലോമീറ്റര്‍ ജനവാസ മേഖല ആണെന്ന് തെളിയിക്കല്‍ ആണ് ഉപഗ്രഹസര്‍വേയുടെ ലക്ഷ്യം. ജനവാസ മേഖല ഒരു കിലോമീറ്ററില്‍ ഉണ്ടെന്നു തെളിയിക്കണമെങ്കില്‍ അവിടെ എത്ര ജനങ്ങളുണ്ട്, സ്ഥാപനങ്ങള്‍ ഉണ്ട് എന്ന് തെളിയിക്കണം. വസ്തുതകള്‍ക്ക് വിരുദ്ധമാണെങ്കില്‍ അത് ചൂണ്ടിക്കാണിയ്ക്കാന്‍ അവസരം നൽകിയിട്ടുണ്ടെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.

അവ്യക്തമായ മാപ്പു നോക്കി സാധാരണക്കാരന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. അത് മുതലെടുത്ത് ബോധപൂര്‍വം ചിലര്‍ ആശങ്ക സൃഷ്ടിക്കാൻ ശ്രമിക്കുന്നു. സർവേ സംബന്ധിച്ച താമരശേരി ബിഷപ്പിന്റെ ആരോപണം തെറ്റിദ്ധാരണ മൂലമാണ്. സുപ്രീം കോടതിയെ കാര്യങ്ങൾ ബോധിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ആവശ്യമെങ്കില്‍ ഫീല്‍ഡ് സര്‍വേ നടത്തും. ബിഷപ്പ് ആവശ്യപ്പെട്ടതുപോലെ പഞ്ചായത്തുകളുടെ സഹകരണം തേടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

പഞ്ചായത്തുകളില്‍ ലഭിക്കുന്ന പരാതികളെല്ലാം പ്രാഥമികമായി പഞ്ചായത്തുകളെക്കൊണ്ടു തന്നെ പരിശോധിപ്പിക്കാമെന്നും അത്തരത്തില്‍ പരിശോധിച്ച ശേഷം കമ്മീഷന് തീരുമാനമെടുക്കാംമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന താമരശേരി ബിഷപിന്റെ പ്രസ്താവന തെറ്റിദ്ധാരണ കൊണ്ടാകാമെന്നും വനം മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here