സ്ത്രീവിരുദ്ധ പരാമർശവുമായി രാജ് മോഹൻ ഉണ്ണിത്താൻ

കോൺഗ്രസ് പാർട്ടി വിട്ട് സിപിഎമ്മിലെത്തിയ സി കെ ശ്രീധരനെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. പണത്തിനുവേണ്ടി അവിശുദ്ധബന്ധം സൂക്ഷിക്കുന്ന ആളാണ് ശ്രീധരനെന്നും അദ്ദേഹം സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടെയും കേരളത്തിൻ്റെയും ഭാഗ്യമാണെന്നുമാണ് വാർത്താ സമ്മേളനത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശം.

അതേ സമയം കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്ന മറ്റൊരു പ്രസ്താവനയും എംപി നടത്തി.ശ്രീധരൻ കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർമാൻ ആയത് ബിജെപിയുടെ പിന്തുണയോടെയാണ്. അങ്ങനെ വൈസ് ചെയർമാൻ സ്ഥാനം അലങ്കരിച്ച ആൾ ഇന്ന് ബിജെപിക്ക് എതിരാണെന്നു പറയുന്നത് എന്തു മാന്യതയാണ് ഉണ്ണിത്താൻ ചോദിക്കുന്നത്.

ഒരുപാട് കേസുകൾ വാദിച്ചു ജയിച്ചയാളാണ് ശ്രീധരൻ, വാദിച്ചു തോറ്റ കേസുകൾ അതിനെക്കാൾ ഉണ്ട്. ഡിസിസി പ്രസിഡൻ്റായിരിക്കെ തൊടുപുഴയിൽ കോളേജ് അധ്യാപകൻ്റെ കൈവെട്ടിയ കേസിൻ്റെ വക്കാലത്ത് ഏറ്റെടുക്കാൻ പോയപ്പോൾ അന്നത്തെ കെപിസിസി പ്രസിഡൻ്റ് വി എം സുധീരൻ അന്ത്യശാസനം നൽകി. അങ്ങനെയാണ് അദ്ദേഹം പിന്മാറിയത്. ലീഗുകാരെ ആർഎസ്എസുകാർ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസിനായി ഇദ്ദേഹം ഹാജരായി. ഒരു വക്കീലിനെ സംബന്ധിച്ചിടത്തോളം ഏത് കേസും ഏറ്റെടുക്കാം. പക്ഷേ ഈ വക്കീൽ വെറും വക്കീലല്ല രണ്ടു തവണ കൈപ്പത്തി ചിഹ്നത്തിൽ ഉദുമ മണ്ഡലത്തിൽ നിന്നും മത്സരിച്ച കോൺഗ്രസിൻ്റെ ഉന്നത സ്ഥാനങ്ങൾ വഹിച്ച വക്കീലായിരുന്നു എന്നായിരുന്നു ഉണ്ണിത്താൻ്റെ പ്രതികരണം.

പെരിയ കേസിൽ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തിൽ നിന്ന് കേസിന്റെ വിവരങ്ങളെല്ലാം ശേഖരിച്ച് പരിശോധിച്ച ശേഷം സി കെ ശ്രീധരൻ സിബിഐ അന്വേഷണത്തിൽ നിന്ന് പിന്തിരിപ്പിച്ചുവെന്നാണ് രാജ് മോഹൻ ഉണ്ണിത്താന്റെയും കോൺഗ്രസ് നേതാക്കളുടെയും ആരോപണം. എന്നാൽ കോൺഗ്രസിലുണ്ടായിരുന്നപ്പോൾ പെരിയ കേസിൽ ഒരിക്കൽ പോലും ഇടപെട്ടിട്ടില്ലെന്നും അഭിഭാഷക ജോലിയും രാഷ്ട്രീയവും രണ്ടായി കാണുന്നതിനാൽ എല്ലാവരുടെയും കേസുകൾ ഏറ്റെടുക്കാറുണ്ടെന്നും സി കെ ശ്രീധരൻ പറഞ്ഞു. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് പാർട്ടി വിട്ട സി കെ ശ്രീധരൻ രാഷ്ട്രീയമായി ഉന്നയിച്ച കാര്യങ്ങളിൽ മറുപടി പറയാതെ അഭിഭാഷക ജോലിയുമായി ബന്ധപ്പെട്ട ആക്ഷേപമാണ് കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News