കോടതികളില്‍ കാവിവത്കരണം വേണ്ട: കപില്‍ സിബല്‍

ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും കോടതിയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ജഡ്ജിമാരുടെ നിയമനത്തിന് നിലവിലെ കൊളീജിയത്തിന് പകരം പുതിയ സംവിധാനം വേണമെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജിജുവിന്റെ പ്രസ്ഥാവന മറ്റൊരു വിവാദത്തിനുകൂടി വഴി തുറന്നിരിക്കുകയാണ്.

ഒരിക്കല്‍ സുപ്രീം കോടതി ഭരണാഘടന വിരുദ്ധമെന്ന് കണ്ട് റദ്ദാക്കിയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ വീണ്ടും കൊണ്ടുവരണമെന്നാണ് നിയമമന്ത്രി റിജ്ജിജു ആവശ്യപ്പെട്ടത്. മറ്റു പല മേഖലകളില്‍ എന്നപോലെ ജുഡീഷ്യറിയില്‍ കൂടി കേന്ദ്രം കാവിവത്കരണത്തിന് ശ്രമിക്കുകയാണെന്ന ആരോപണങ്ങള്‍ ഇതോടെ സജീവമാകുകയും ചെയ്തു. ഈ വിഷയത്തിലാണ് ശക്തമായ പ്രതികരണവുമായി രാജ്യത്തെ പ്രമുഖ അഭിഭാഷകനും ഭരണഘടനാ വിദഗ്ധനും രാഷ്ട്രീയ നേതാവുമായ കപില്‍ സിബല്‍ രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്തെ സമസ്ത മേഖലകളും കാവിവത്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യറിയിലും കാവിവത്കരണത്തിന് ശ്രമിക്കുകയാണെന്ന് കപില്‍ സിബല്‍ ആരോപിച്ചു. ജുഡീഷ്യറിയെ പൂര്‍ണമായി കൈപ്പിടിയിലൊതുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. രാഷ്ട്രീയ താല്പര്യം അനുസരിച്ച് സ്വന്തം ആളുകളെ ജഡ്ജിമാരാക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. അത് അപകടമാണ്. ജനാധിപത്യ സംവിധാനത്തെ തന്നെ അത് തകിടം മറിക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു.

നിലവിലെ കൊളീജിയം സംവിധാനത്തോട് അഭിപ്രായം വ്യത്യാസമുണ്ടെങ്കിലും ജഡ്ജിമാരുടെ നിയമത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകാതിരിക്കുന്നതാണ് ഗുണകരം. അതല്ലെങ്കില്‍ ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങള്‍ അത് പ്രതികൂലമായി ബാധിക്കുകയും സ്വതന്ത്ര നീതി നിര്‍വ്വഹണം അട്ടിമറിക്കപ്പെടുകയും ചെയ്യും. അതിനാല്‍ ജഡ്ജിമാരുടെ നിയമത്തിനായി നിലവിലെ കൊളീജിയം സംവിധാനം തുടരുന്നതെന്നാണ് നല്ലതെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News