ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ തട്ടിപ്പിൻ്റെ വ്യാപ്തി ഉയരുമെന്ന നിഗമനത്തിൽ പൊലിസ്. കേസിലെ മുഖ്യപ്രതിയായ ദിവ്യ ജ്യോതി എന്ന ദിവ്യ നായര്‍ അറസ്റ്റിലായതിന് പിന്നാലെ കൂടുതല്‍ പേര്‍ പരാതിയുമായി സമീപിച്ചിരിക്കുകയാണ്. തട്ടിപ്പ് കേസില്‍ പ്രതിയായ ട്രാവൻകൂർ ടൈറ്റാനിയം ലീഗല്‍ എജിഎം ശശികുമാരന്‍ തമ്പിയെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു.
എന്നാൽ ദിവ്യയുടെ ഭര്‍ത്താവ് രാജേഷ്, ടൈറ്റാനിയം ലീഗല്‍ എജിഎം ശശികുമാരന്‍ തമ്പി, ഇയാളുടെ സുഹൃത്തുക്കളായ പ്രേംകുമാര്‍, ശ്യാംലാല്‍ എന്നീ മറ്റു പ്രതികൾ എല്ലാം ഒളിവിലാണെന്ന് പൊലിസ് വ്യക്തമാക്കി.തിരുവനന്തപുരം വേളിയിലെ ടൈറ്റാനിയം പ്ലാന്റില്‍ കെമിസ്റ്റായി ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും ദിവ്യ നായരും സംഘവും കോടികള്‍ തട്ടിയെടുത്തു എന്നതാണ് പരാതി. പ്രതികള്‍ക്കെതിരേ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് പരാതികളിലാണ് പൊലിസ് അന്വേഷണം നടക്കുന്നത്.
ദിവ്യയുടെ ഡയറിയില്‍ മാത്രം ഒരു കോടിക്ക് മുകളിലുള്ള ഇടപാടുകളുടെ വിവരങ്ങളുണ്ട്.15 കോടിയോളം രൂപ പലരില്‍നിന്നായി വാങ്ങിയതായി ദിവ്യ പൊലിസിന് മൊഴി നല്‍കി. ഈ സാഹചര്യത്തിലാണ് ടൈറ്റാനിയം ജോലി തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്ന് പൊലീസ് വിലയിരുത്തുന്നത്. പ്രതികള്‍ക്ക് എല്ലാം ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും പൊലിസ് സംശയിക്കുന്നു.
മാസം 75,000 രൂപ ശമ്പളത്തിലാണ് ടൈറ്റാനിയത്തില്‍ അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയില്‍ പ്രതികള്‍ ജോലി വാഗ്ദാനം ചെയ്തിരുന്നത്. പലരും ലക്ഷങ്ങളാണ് ഈ ജോലിക്ക് വേണ്ടി നല്‍കിയത്. 2018 മുതല്‍ പ്രതികള്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തി വരുന്നതായിട്ടാണ് ലഭിക്കുന്ന വിവരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here