സെസിന്റെയും സര്‍ചാര്‍ജിന്റെയും പേരില്‍ കേന്ദ്രം സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്നു: ജോണ്‍ ബ്രിട്ടാസ് എം പി

സെസിന്റെയും സര്‍ചാര്‍ജിന്റെയും പേരില്‍ കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്നുവെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. 202122ല്‍ സെസ് സര്‍ചാര്‍ജ് ഇനത്തില്‍ മാത്രം കേന്ദ്രം സമാഹരിച്ചത് 7.06 ലക്ഷം കോടി രൂപ യാണ്. 2021-22ല്‍ സെസ് സര്‍ചാര്‍ജ് ഇനത്തില്‍ കേന്ദ്രം സമാഹരിച്ച തുകയുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം പി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്കുകയായിരുന്നു ധനമന്ത്രാലയം.

2021-22ലെ മൊത്ത നികുതി വരുമാനത്തിന്റെ 28.1 ശതമാനവും (7.06 ലക്ഷം കോടി രൂപ) സെസ് സര്‍ചാര്‍ജ് ഇനത്തില്‍ കേന്ദ്രം കൈയടക്കി വച്ചിരിക്കുകയാണ്. 2010-11ല്‍ ഈ ഇനത്തില്‍ ആകെ സമാഹരിച്ചത് 49,628 കോടി രൂപയാണ്. 2019-20ല്‍ 3.6 ലക്ഷം കോടി രൂപയായ ഇത് 2020-21 ആയപ്പോഴേയ്ക്കും 7.06 ലക്ഷം കോടി രൂപയായി. അതായത്, കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഏകദേശം ഇരട്ടി തുകയുടെ വര്‍ദ്ധനവ്. എന്നാല്‍ ഈ തുക സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കാന്‍ കേന്ദ്രം തയ്യാറല്ല.

15-ാം ധനകാര്യ കമ്മീഷന്‍ സെസും സര്‍ചാര്‍ജും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്ന ഡിവിസിബിള്‍ പൂളിന്റെ ഭാഗമാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമോ എന്ന ചോദ്യത്തിന് മുടന്തന്‍ ന്യായങ്ങളാണ് കേന്ദ്രം മറുപടിയായി നല്‍കിയത്. മുന്‍ സര്‍ക്കാറുകളും സെസ് ഈടാക്കിയിരുന്നു എന്നും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നതിന് അവരും തയ്യാറായിരുന്നില്ല എന്നും മറ്റുമുള്ള ന്യായീകരണങ്ങളാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായത്. മിക്ക സംസ്ഥാനങ്ങളും ദീര്‍ഘകാലമായി ആവശ്യപ്പെട്ടിട്ടും സെസും സര്‍ചാര്‍ജും പങ്കുവെയ്ക്കുവാന്‍ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല.

15-ാം ധനകാര്യ കമ്മീഷന്‍ കേന്ദ്രനികുതികളില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് 41 ശതമാനം വിഹിതം നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ 29 – 32 ശതമാനം നിരക്കുകളിലാണ് നല്‍കി പോരുന്നത്. പ്ലാനിംഗ് കമ്മീഷന്‍ ഉണ്ടായിരുന്നപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന നിരവധി ധനസഹായങ്ങള്‍ നിര്‍ത്തലാക്കി. നികുതിയുടെ ഗണ്യമായ ഭാഗം സെസ് സര്‍ചാര്‍ജ് ഇനത്തില്‍ വേര്‍തിരിക്കപ്പെട്ടതോടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക നില കൂടുതല്‍ പരിതാപകരമാകുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ സെസും സര്‍ചാര്‍ജും പങ്കു വയ്ക്കുന്നത് സംബന്ധിച്ച നിലപാടില്‍ പുനര്‍വിചിന്തനത്തിന് ഗവണ്‍മെന്റ് തയ്യാറകണമെന്ന ആവശ്യത്തോടും കേന്ദ്രമന്ത്രി ഒഴിഞ്ഞു മാറി. സെസ് സര്‍ചാര്‍ജ് ഇനത്തില്‍ കേന്ദ്രം കളക്ട് ചെയുന്ന തുക വിവിധ പദ്ധതികളിലൂടെ രാജ്യത്ത് ചിലവഴിക്കുന്നുണ്ടെന്ന് പറഞ്ഞതല്ലാതെ ഈ തുക സംസ്ഥാനങ്ങളുമായി പങ്കു വെക്കുന്നതിനെക്കുറിച്ച് ഒരു ഉറപ്പും ഗവണ്‍മെന്റ് നല്‍കിയില്ലെന്നും ജോണ്‍ ബ്രിട്ടാസ് എം പി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here