
സിനിമ പുറത്തിറങ്ങിയതിന് ശേഷമുണ്ടാകുന്ന എതിർപ്പുകളെ പേടിച്ച് ഭയന്ന് സിനിമ ഒഴിവാക്കാൻ കഴിയില്ലെന്ന് ചലച്ചിത്ര നടൻ പൃഥ്വിരാജ്. അത്തരം അഭിപ്രായങ്ങൾ ഒരിക്കലും അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഷാരൂഖ് ഖാൻ – ദീപിക ചിത്രം ‘പത്താനു’മായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന തൻ്റെ പുതിയ ചിത്രമായ ‘കാപ്പ’യുമായി ബന്ധപ്പെട്ട് ദുബായിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. അപർണ ബാലമുരളി, അന്നബെൻ എന്നിവരും അദ്ദേഹത്തിനൊപ്പം വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ഓരോ സംഘടനകൾക്കും വ്യക്തികൾക്കും അവരുടേതായ ആശയങ്ങളുണ്ടാവും. ഒരാളുടെ ആശയം മറ്റേയാൾക്ക് ശരിയാവണമെന്നില്ല. ചില ആശയങ്ങൾ ഒരു കൂട്ടർ എതിർക്കുമ്പോൾ മറ്റൊരു കൂട്ടർ അതിന്റെ ഗുണഭോക്താക്കളായി അത് ഏറ്റെടുക്കുന്നു. എല്ലാവരെയും തൃപ്തിപ്പെടുത്തി സിനിമ ചെയ്യാൻ കഴിയില്ല. കുരുതി പോലുള്ള സിനിമ ചെയ്യുമ്പോൾ അത്തരം എതിർപ്പുകൾ മുൻകൂട്ടി കണ്ടിരുന്നു. പക്ഷെ, ആ സിനിമയിൽ അഭിനയിച്ചവർക്കോ സംവിധായകനോ നിർമാതാവിനൊ അങ്ങിനെയൊരു ദുരുദ്ദേശമില്ലെങ്കിൽ ആ സിനിമ ചെയ്യുന്നതിൽ എന്താണ് തെറ്റ്. ഇന്നത്തെ കാലത്ത് ഓരോ വാക്കുകളും സൂക്ഷിച്ച് ഉപയോഗിക്കേണ്ടി വരും എന്നും പൃഥിരാജ് ചൂണ്ടിക്കാട്ടി.കാപ്പ ഒരു രാഷ്ട്രീയ സിനിമയല്ല. കാപ്പ പട്ടികയിൽ ഉൾപെട്ട ചിലരുടെ കഥയാണിത്. തിരുവനന്തപുരമാണ് പശ്ചാത്തലമെങ്കിലും മനപൂർവ്വം തിരുവനന്തപുരം ഭാഷ സിനിമയിൽ തിരുകി കയറ്റാൻ ശ്രമിച്ചിട്ടില്ലെന്നും പൃഥ്വിരാജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു പറഞ്ഞു.
എതിർ അഭിപ്രായങ്ങൾ ഭയന്ന് സിനിമ ഒഴിവാക്കുന്നത് കലയുടെ അന്ത്യം കുറിക്കുമെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ പറഞ്ഞു. ഓരോ കഥാപാത്രങ്ങളും ചെയ്യുന്ന സമയത്ത് ചില സംഭാഷണങ്ങൾ പറയുമ്പോൾ എങ്ങിനെ സമൂഹത്തെ ബാധിക്കും എന്ന് ആലോചിക്കാറുണ്ട്. സംവിധായകനോട് അത് സൂചിപ്പിക്കാറുണ്ട്. നമ്മളെ തൃപ്തിപ്പെടുത്തുന്ന മറുപടികൾ അവരും നൽകാറുണ്ട് എന്നും ദിലീഷ് പറഞ്ഞു.
ഓൺലൈൻ പ്ലാറ്റ്ഫോമിനും തീയറ്ററിനും വേണ്ടി രണ്ട് രീതിയിലാണ് സിനിമ ചെയ്യുന്നത്. ഒ.ടി.ടി ഇല്ലായിരുന്നില്ലെങ്കിൽ ജോജി പോലൊരു സിനിമ ഉണ്ടാവില്ലായിരുന്നുവെന്നും ദിലീഷ് വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here