സൂപ്പർ താരം റൊണാൾഡോ ക്ലബ് വിട്ടത് മാഞ്ചസ്റ്റർ യൂണൈറ്റഡിന് തലവേദനയാകുന്നു. ക്രിസ്റ്റിയാനോ റൊണാൾഡോയെ പോലെ ഒരു സ്‌ട്രൈക്കർ ഇല്ല എന്നതിൽ ആരാധകരും ആശങ്കയിലാണ്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തങ്ങളുടെ പ്രശ്‌നങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിനു പരിഹരിച്ചേ മതിയാകൂ. അത് കൊണ്ട് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോ വളരെ പ്രധാനപ്പെട്ടതാണ്. 2022-ൽ ഖത്തർ ലോകകപ്പിന് മുമ്പ് സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതായി അധികൃതർ സ്ഥിരീകരിച്ചിരുന്നു. ലോകകപ്പിന് ശേഷം തുടരുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിന്റെ രണ്ടാം പകുതിക്ക് മുമ്പായി കോച്ച് എറിക് ടെൻ ഹാഗിന് തന്റെ ടീമിലെ പോരായ്മകൾ പരിഹരിച്ചെ മതിയാകൂ.
ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് തന്നെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ മറ്റൊരു ക്ലബ് കണ്ടെത്താൻ സാധ്യതയുണ്ട്. മുൻ ക്ലബ് റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകൾ താരവുമായി കരാർ ഒപ്പു വെക്കാൻ തയ്യാറാവുന്നതായി റിപ്പോർട്ട് ഉണ്ട്. ക്രിസ്റ്യാനോവിന്റെ അസാന്നിധ്യത്തിൽ ഓൾഡ് ട്രാഫോർഡ് ക്ലബിന് അവരുടെ ആക്രമണ നിരയെ നയിക്കാൻ ഒരു പുതിയ സ്‌ട്രൈക്കറെ കണ്ടെത്തിയേ മതിയാകൂ.
റൊണാൾഡോയ്ക്ക് പകരം ഈ സീസണിന്റെ അവസാനത്തോടെ നിലവിലെ കരാർ അവസാനിക്കുന്ന റാഷ്ഫോർഡിനെ ക്ലബ്ബിൽ നില നിർത്താനാകും ക്ലബ് പരിശ്രമിക്കുക. ഇംഗ്ലണ്ട് താരമായ മാർക്കസ് റാഷ്‌ഫോർഡ് മാഞ്ചസ്റ്റർ യൂണൈറ്റഡിനായി 100-ലധികം ഗോളുകൾ നേടിയിട്ടുണ്ട്. റാഷ്‌ഫോർഡ് കോച്ച് ടെൻ ഹാഗിന്റെ ടീമിലെ ഏറ്റവും ശക്തനായ ഫോർവേഡുമാരിൽ ഒരാളുമാണ്.
പുതിയ സ്‌ട്രൈക്കറെ കണ്ടെത്തുക എന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ തലവേദനയാണ്. ടീമിലെ സൂപർ താരങ്ങളുടെയെല്ലാം കരാറുകൾ ഈ സീസണിന്റെ അന്ത്യത്തിൽ അവസാനിക്കും. താരങ്ങളെ നിലനിർത്താനും, പുതിയ താരങ്ങളെ കണ്ടെത്താനുമായി ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഭീമമായ തുക ചിലവാകും.
മറ്റൊരു പോർച്ചുഗൽ താരം എസി മിലാൻ ഫോർവേഡ് റാഫേൽ ലിയോ ആണ് ഓൾഡ് ട്രാഫോഡിലെത്താൻ സാധ്യതയുള്ള മറ്റൊരു സൂപ്പർ താരം. നിലവിലെ ക്ലബായ എസി മിലാനുമായ് 2024 വരെയുള്ള കരാർ തുടരാൻ താരം വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്. സീരി എ യിൽ മികച്ച പ്രകടനം നടത്തുന്ന റാഫേൽ ലിയോ യെ ടീമിലെത്തിക്കാനാകും മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ ശ്രമം.
ലോകകപ്പിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ച താരങ്ങളും ക്ലബ് അധികൃതരുടെ പട്ടികയിലുണ്ട്. പോർച്ചുഗലിന്റെയും ബെൻഫിക്കയുടെയും സ്‌ട്രൈക്കർ ഗോൺസാലോ റാമോസും അത്‌ലറ്റിക്കോ മാഡ്രിഡ് താരം ജോവോ ഫെലിക്‌സും ടീമിലെത്താൻ സാധ്യതയുണ്ട്. മികച്ച സ്‌ട്രൈക്കറുടെ അഭാവം ടീമിന്റെ തുടർന്നുള്ള പ്രകടനത്തെ ബാധിക്കും എന്നുറപ്പാണ്. പതിനാലു കളികളിൽ നിന്നായി 26 പോയിന്റു മാത്രമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ആർസെണൽ ആണ് പട്ടികയിൽ ഒന്നാമത്. ആർസെണലിനു പതിനാലു കളികളിൽ നിന്ന് 37 പോയിന്റ് ഉണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here