പുതിയ കൊവിഡ് വകഭേദം; വിമാനത്താവളങ്ങളില്‍ പരിശോധന ആരംഭിച്ചു

രാജ്യത്ത് വിദേശങ്ങളില്‍ പടരുന്ന ഒമിക്രോണ്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതിനു പിന്നാലെ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി കേന്ദ്രം. ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ റാന്‍ഡം പരിശോധന ആരംഭിച്ചു. സംസ്ഥാനങ്ങള്‍ക്ക് കൊവിഡിനെതിരെ കര്‍ശന ജാഗ്രത തുടരാന്‍ നിര്‍ദേശം നല്‍കി.

ആവശ്യമെങ്കില്‍ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗവും ചേരും. വിമാനത്താവളത്തില്‍ പരിശോധന ആരംഭിച്ചെങ്കിലും രാജ്യാന്തര യാത്രയ്ക്കുള്ള എയര്‍ സുവിധ ഫോം തല്ക്കാലം തിരിച്ചു കൊണ്ടുവരില്ല. വിമാനത്താവളങ്ങളിലെ പരിശോധനാ ഫലം ആദ്യം വിലയിരുത്തും. ഉത്സവസമയങ്ങളില്‍ ജാഗ്രതയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കും.

വിദേശ രാജ്യങ്ങളില്‍ വ്യാപിക്കുന്ന ഒമിക്രോണിന്റെ ബിഎഫ് 7, ബിഎഫ് 12 എന്നീ ഉപവകഭേദങ്ങളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നവരുടെ സാമ്പിളുകള്‍ വൈകാതെ ജനിതക ശ്രേണീകരണത്തിനായി അയക്കാനും നിര്‍ദേശമുണ്ട്. നിയന്ത്രണം ഇനി കടുപ്പിക്കണോയെന്നതില്‍ തീരുമാനമെടുക്കുക ബിഎഫ് 7 ന്റെ വ്യാപനം നിരീക്ഷിച്ച ശേഷമായിരിക്കും.

വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെ ജാഗ്രത കര്‍ശനമാക്കാന്‍ നടപടികള്‍ തുടങ്ങി. മുമ്പ് കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന ദില്ലിയിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് അടിയന്തിര യോഗം വിളിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി. സംസ്ഥാനത്ത് പുതിയ കൊവിഡ് ഉപവകഭേദത്തിന്റെ സാന്നിധ്യമണ്ടോയെന്ന് നേരത്തെ തന്നെ തിരിച്ചറിയുന്നതിന് ജനിതക ശ്രേണീകരണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ നിര്‍ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here