പതിനാലുകാരിയായ സ്വന്തം മകളെ ഗർഭിണിയാക്കിയ പ്രതിക്ക് 31 വർഷം കഠിന തടവും 75000 രൂപ പിഴയും. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി ജി വർഗീസിൻ്റേതാണ് വിധി. കൊന്നത്തടി അഞ്ചാംമൈൽ സ്വദേശിയെയാണ് സാക്ഷികൾ കൂറുമാറിയ കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ശിക്ഷിച്ചത്.
2016 ൽ ആണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി ഒറ്റയ്ക്കുള്ള സമയങ്ങളിൽ പലതവണ പിതാവ് ശാരീരികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്.
കേസിന്റെ വിചാരണ വേളയിൽ അതിജീവിതയായ പെൺകുട്ടിയും കുട്ടിയുടെ അമ്മയും മറ്റ് പ്രധാന സാക്ഷികളും കൂറുമാറി പ്രതിക്ക് അനുകൂലമായ മൊഴി നൽകിയിരുന്നു.
എന്നാൽ പെൺകുട്ടിയുടെ ഗർഭഛിദ്രത്തിൻ്റെ ഭ്രൂണത്തിന്റെ സാമ്പിളും പ്രതിയായ പിതാവിന്റെ ബ്ലഡ് സാമ്പിളും ഒന്നാണെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു.
പ്രതിയുടെ ഭാഗത്തു നിന്നുണ്ടായത് അങ്ങേയറ്റം ഹീനമായ പ്രവർത്തി ആണെന്നും പ്രതി യാധൊരുവിധ ദയയും അർഹിക്കുന്നില്ല എന്നും കോടതി വിലയിരുത്തി. കൂടാതെ പെൺകുട്ടിയുടെ പുനരധിവാസത്തിനായി 50000 രൂപ നല്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും കോടതി നിർദ്ദേശിച്ചു.
വിവിധ വകുപ്പുകളിലായി ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ പത്തു വർഷം പ്രതി അനുഭവിച്ചാൽ മതിയാകും. പിഴ ഒടുക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. 2016 ൽ വെള്ളത്തൂവൽ പോലീസ് അന്വേഷിച്ചു കുറ്റപത്രം നൽകിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here