
യുഎപിഎ ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് തടവിലാക്കിയ മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് ജാമ്യം. ഇഡി രജിസ്റ്റർ ചെയ്ത കേസിലും ജാമ്യം ലഭിച്ചതോടെ വെരിഫിക്കേഷൻ പൂർത്തിയായാൽ കാപ്പൻ്റെ മോചനം സാധ്യമാകും. അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് കാപ്പന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
രണ്ട് വർഷം മുമ്പാണ് സിദ്ധിഖ് കാപ്പൻ തടവിലാകുന്നുന്നത്. സെപ്റ്റംബര്‍ 9 ന് സുപ്രീം കോടതി സിദ്ധിഖ് കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ കാപ്പന്‍ തടവില്‍ തുടരുകയാണ്.രാജ്യത്തെ ഞെട്ടിച്ച പീഢനം അരങ്ങേറിയ ഹത്രാസിലേക്കുള്ള യാത്രാമധ്യേ 2020 ഒക്ടോബറിലാണു സിദ്ദിഖ് കാപ്പനെയും മറ്റു മൂന്നു പേരെയും യുപി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അശാന്തി സൃഷ്ടിക്കാനും പ്രതിഷേധം ആളിക്കത്തിക്കാനും ശ്രമിച്ചുവെന്ന് ആരോപിച്ച് യുഎപിഎ വകുപ്പുകള്‍ പ്രകാരമാണു പൊലീസ് കേസെടുത്തിരുന്നത്.
കേസില്‍ സുപ്രീം കോടതി കാപ്പന് ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നു അദ്ദേഹത്തെ ജയിൽ മോചിതനാക്കാൻ നേരത്തേ ലഖ്നൗ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇ ഡി കേസ് നിലനില്‍ക്കുന്നതിനാല്‍ കാപ്പനെ ജയില്‍ അധികൃതര്‍ വിട്ടയച്ചിരുന്നില്ല.ഒരു പ്രതി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കേസുകളിലും ജാമ്യം നേടിയാല്‍ മാത്രമേ ജയില്‍ മോചനം സാധ്യമാകു എന്നായിരുന്നു അന്ന് ജയിൽ മോചനം നിഷേധിച്ചുകൊണ്ട് അധികൃതർ ചൂണ്ടിക്കാട്ടിയത്.
2020 ഒക്ടോബറിൽ യുപി പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് സിദ്ദിഖ് കാപ്പനെതിരെ ഇ ഡി കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. 2021 ഫെബ്രുവരിയില്‍ കാപ്പനും പി എഫ് ഐയുടെ നാല് ഭാരവാഹികള്‍ക്കുമെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ ജനറല്‍ സെക്രട്ടറി കെഎ റൗഫ് ഷെരീഫ് ഗള്‍ഫിലെ പി എഫ് ഐ അംഗങ്ങള്‍ വഴി സ്വരൂപിച്ച ഫണ്ട് നിയമവിരുദ്ധ ഇടപാടുകളിലൂടെ ഇന്ത്യയിലേക്ക് എത്തിച്ചതായി പറയുന്നു. ഈ കേസിലാണ് കാപ്പന് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here