കർഷകർ പ്രതിസന്ധിനേരിടുമ്പോഴുള്ള ഡീൻ കുര്യാക്കോസ് എംപിയുടെ നടപടിയിൽ വ്യാപക പ്രതിഷേധം

ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നതിനിടെ സ്‌പൈസസ്‌ ബോര്‍ഡ്‌ അംഗത്വം രാജി വെച്ച്‌ പിന്‍മാറിയ ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം. കഴിവുകേട്‌ മറയ്‌ക്കാന്‍ എം.പി, ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്ന്‌ സിപിഐഎം ജില്ലാനേതൃത്വം വിമര്‍ശിച്ചു. വിലത്തകര്‍ച്ച രൂക്ഷമായതോടെ ജില്ലയിലെ ഏലംകര്‍ഷകരില്‍ പലരും കൃഷി ഉപേക്ഷിച്ച്‌ മറ്റ്‌ മാര്‍ഗം തേടുകയാണ്‌.

ഏലത്തിന്റെ വിലയിടിവും വളം കീടനാശിനികളുടെ വിലവര്‍ധനവും വന്‍ പ്രതിസന്ധിയിലേക്കാണ്‌ കര്‍ഷകരെ തള്ളിയിട്ടിരിക്കുന്നത്‌. രാജ്യത്തെ ഏലം ഉത്‌പ്പാദനത്തിന്റെ 90 ശതമാനം നടക്കുന്ന ഇടുക്കിയില്‍ മനംമടുത്ത കര്‍ഷകര്‍ ഏക്കറു കണക്കിന്‌ സ്ഥലത്തെ ഏലച്ചെടികള്‍ വെട്ടിമാറ്റി പുതിയ കൃഷിയിലേക്ക്‌ കടന്നിരിക്കുന്നു. ഇതിനിടെയാണ്‌ സ്‌പൈസസ്‌ ബോര്‍ഡ്‌ അംഗത്വത്തില്‍ നിന്നുള്ള ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസിന്റെ രാജിപ്രഖ്യാപനം.

ബോര്‍ഡിനുള്ളില്‍ നിന്നും കര്‍ഷകര്‍ക്ക്‌ വേണ്ടി വാദമുഖങ്ങളുന്നയിക്കേണ്ട എം.പി, സ്ഥാനം രാജി വെച്ചത്‌ ബാലിശമായ നടപടിയെന്നാണ്‌ ആക്ഷേപമുയരുന്നത്‌. തെരഞ്ഞെടുക്കപ്പെട്ടതിന്‌ ശേഷം കര്‍ഷകര്‍ക്കായി സ്‌പൈസസ്‌ ബോര്‍ഡില്‍ നിന്ന്‌ ഒരു സഹായവും എം.പിക്ക്‌ അനുവദിപ്പിക്കാനായിട്ടില്ലെന്ന്‌ സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്‌ പറഞ്ഞു. തെരഞ്ഞെടുത്ത ജനങ്ങളോട്‌ ഉത്തരവാദിത്വമുള്ള ജനപ്രതിനിധയുടെ ഭാഗത്തു നിന്നുണ്ടാവേണ്ടതല്ല എം.പിയുടെ നടപടി.

മഹാപ്രളയകാലത്ത്‌ വന്‍ പ്രതിസന്ധിയിലകപ്പെട്ട ഏലം കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജുകളിലുള്‍പ്പെടുത്തി സഹായമെത്തിക്കാന്‍ അന്നത്തെ എം.പി ജോയ്‌സ്‌ ജോര്‍ജ്‌ മുന്‍കൈയെടുത്തിരുന്നു. നാണ്യവിളകളിലുള്‍പ്പെടുന്നതിനാല്‍ തന്നെ ഏലം മേഖലയെ സഹായിക്കാന്‍ കേന്ദ്രവാണിജ്യമന്ത്രാലയത്തിന്‌ മാത്രമേ സാധിക്കൂ. എന്നാലിന്ന്‌ കര്‍ഷകര്‍ക്ക്‌ കൈത്താങ്ങേകേണ്ട സ്‌പൈസസ്‌ ബോര്‍ഡിന്റെ പ്രവര്‍ത്തനം തന്നെ ഇല്ലാതെയായിരിക്കുന്നു. ഇതിനൊപ്പം ഏലക്കായുടെ റീപൂളിങ്ങും, ലേലകേന്ദ്രങ്ങളിലെ ഒത്തുകളിയുമൊക്കെ തകര്‍ച്ചയ്‌ക്ക്‌ ആക്കം കൂട്ടി. ആയിരക്കണിക്കിന്‌ കര്‍ഷകര്‍ മുന്‍പില്ലാത്ത വിധം ദുരിതത്തിലൂടെ കടന്നുപോകുമ്പോഴും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും ഒരു തരത്തിലയുള്ള ഇടപെടലുകളുമുണ്ടായിട്ടില്ല. ഇതിന്‌ പിന്നാലെയാണ്‌ ന്യായവാദങ്ങള്‍ നിരത്തി കോണ്‍ഗ്രസ്‌ എം.പി രാജി വെച്ച്‌ കൈകഴുകിയിരിക്കുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here