ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ വിഎച്ച്പി

ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ കത്ത് നൽകി വിഎച്ച്പി.സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് സാന്താക്ലോസിന്റെ വേഷം ധരിക്കാന്‍ ഹിന്ദു വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കരുതെന്നാണ് വിഎച്ച്പിയുടെ ആവശ്യം. മധ്യപ്രദേശിലെ ഭോപ്പാൽ നഗരത്തിലെ സ്‌കൂളുകളിലെ പ്രിൻസിപാൾമാർക്ക് ഇത് സംബന്ധിച്ച് സംഘടന കത്ത് നല്‍കി. ഇന്ത്യ വിശുദ്ധരുടെ നാടാണ്, സാന്താക്ലോസിന്റേതല്ലെന്നും ഇത്തരം സ്‌കൂളുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് കത്തില്‍ പറയുന്നു.

സനാതന ഹിന്ദു മതത്തിലും സംസ്‌കാരത്തിലും വിശ്വസിക്കുന്ന വിദ്യാര്‍ത്ഥികളോട് ക്രിസ്മസ് ട്രീ കൊണ്ടുവരാനും സാന്താക്ലോസിന്റെ വേഷം ധരിക്കാനും നിര്‍ബന്ധിക്കുന്നതായും വിഎച്ച്പി പറയുന്നു. ഇത് ഹിന്ദു സംസ്‌കാരത്തിന് നേരെയുള്ള ആക്രമണമാണെന്നും കുട്ടികളില്‍ ക്രിസ്തുമതം അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢാലോചനയാണിതെന്നും കത്തിൽ വ്യക്തമാക്കി

സാന്താക്ലോസിൻ്റെ വസ്ത്രങ്ങളോ ട്രീകളോ വാങ്ങി നല്‍കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് സാമ്പത്തികമായും നഷ്ടമുണ്ട്. ഹിന്ദു കുട്ടികളെ സാന്താക്ലോസാക്കാനും ക്രിസ്തുമതത്തില്‍ വിശ്വാസമുണ്ടാക്കാനുമായി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ? ഹിന്ദു കുട്ടികളെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ഇത്. ഹിന്ദു കുട്ടികള്‍ രാമന്‍, കൃഷ്ണന്‍, ബുദ്ധന്‍, മഹാവീര്‍, ഗുരു ഗോവിന്ദ് സിംഗ് എന്നിവരായി മാറണം. ഇവരെല്ലാം വിപ്ലവകാരികളും മഹാന്മാരുമാണ്. പക്ഷേ അവര്‍ സാന്താക്ലോസാകരുത് എന്നാണ് കത്തിൻ്റെ ഉളളടക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here