ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ കഴിഞ്ഞ നാലു വര്‍ഷത്തെ മുഴുവന്‍ നിയമന വിവരങ്ങളും തേടി പൊലീസ്. ജോലി തട്ടിപ്പിലെ സൂത്രധാരനായ ശശികുമാരന്‍ തമ്പി എച്ച് ആർ മാനേജര്‍ ആയതു മുതലുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത് . ജോലി തട്ടിപ്പില്‍ കൂടുതല്‍ ഇരകളുണ്ടെന്നാണ് സൂചന.
2018 മുതല്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ജോലി ലഭിച്ചവരുടെ വിവരങ്ങളാണ് പ്രത്യേക അന്വേഷണസംഘം ചോദിച്ചത്. സ്ഥിരം, താല്‍ക്കാലികം, കരാര്‍, നിശ്ചിത സമയ കരാര്‍ ഉള്‍പ്പെടെയുള്ള നിയമനങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ നല്‍കാന്‍ മാനേജ്മെന്റിന് പ്രത്യേക അന്വേഷണസംഘം കത്ത് നല്‍കി. തട്ടിപ്പിന് നേതൃത്വം നല്‍കിയ ശശികുമാരന്‍ തമ്പി എച്ച് ആര്‍ മാനേജര്‍ ആയിരുന്ന കാലം മുതലുള്ള വിവരങ്ങളാണ് തേടിയത്. നിലവിൽ ടൈറ്റാനിയം ലീഗല്‍ എജിഎമ്മായിരുന്ന ശശികുമാരന്‍ തമ്പിയെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സ്ഥാപനത്തിലെ ജോലി ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച ശേഷം ശശികുമാരന്‍ തമ്പി സുഹൃത്തും സഹപാഠിയുമായ ശ്യാംലാലിന് കൈമാറുകയായിരുന്നു എന്നാണ് വിവരം. ശ്യാംലാലാണ് പ്രേംകുമാര്‍, രാജേഷ്, ദിവ്യ നായര്‍, അനില്‍കുമാര്‍, മനോജ് ഉള്‍പ്പെടെയുള്ളവര്‍ വഴി ഉദ്യോഗാര്‍ഥികളെ വലയിലാക്കിയത്.തട്ടിപ്പില്‍ ഉന്നതര്‍ക്ക് പങ്കുണ്ടോയെന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഉദ്യോഗാര്‍ഥികളെ ചാക്കിലാക്കാന്‍ ശ്യാംലാലിനെ സഹായിച്ച ചിലരെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here