എറണാകുളം ബസിലിക്ക സംഘർഷം; സഭാപരമായ അച്ചടക്കത്തിന്റെ സകല അതിർവരമ്പുകളും ലംഘിച്ചുവെന്ന് സിറോ മലബാർ സഭ

കുര്‍ബാനയെ അവഹേളിച്ചവര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടിയുണ്ടാകുമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി.കുര്‍ബാനയെ സമരത്തിന് ഉപയോഗിച്ചത് സമാനതകളില്ലാത്ത അച്ചടക്ക ലംഘനമെന്നും കര്‍ദിനാള്‍.ഏകീകൃത കുര്‍ബാനയ്ക്കെതിരായ സമരങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും കര്‍ദിനാള്‍ ആലഞ്ചേരി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ക്രിസ്തുമസ് തലേന്നാള്‍ എറണാകുളം സെന്‍റ്മേരീസ് ബസലിക്കയിലുണ്ടായ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് സംഭവത്തെ ശക്തമായി അപലപിച്ച് സിറോ മലബാര്‍ സഭ പ്രസ്താവനയിറക്കിയത്. കഴിഞ്ഞ 23-24 തീയതികളിൽ സെന്റ് മേരിസ് ബസിലിക്കയിൽ നടന്ന പ്രതിഷേധങ്ങളിൽ സീറോമലബാർ സഭയുടെ തലവനായ  കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും, എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രറേറ്റർ ആർച്ച്ബിഷപ്പ് മാർ  ആൻഡ്രൂസ് താഴത്തും  തങ്ങളുടെ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നതായി പ്രസ്താവനയില്‍ പറയുന്നു. 

ദേവാലയ വിശുദ്ധിയുടെയും  സഭാപരമായ അച്ചടക്കത്തിന്റെയും സകല അതിർവരമ്പുകളും ലംഘിച്ച സംഭവങ്ങളാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ ബസിലിക്ക ദേവാലയത്തിനകത്ത് നടന്നത്. ഒരു സമരമാർഗ്ഗമായി കുർബ്ബാനയെ ഉപയോഗിച്ച രീതി സമാനതകളില്ലാത്ത അച്ചടക്കലംഘനമാണ്.  കുർബ്ബാനയെ അവഹേളിക്കുകയും ദേവാലയത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തുകയും ചെയ്ത എല്ലാവർക്കുമെതിരെ സഭാപരമായ കർശന നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. സീറോമലബാർ സഭാ മെത്രാൻ സിനഡിൻ്റെ തീരുമാനപ്രകാരം,  നിശ്ചയിക്കപ്പെട്ട ഏകീകൃത കുർബാനയർപ്പണരീതിയ്ക്കെതിരായും അതിനോടുള്ള പ്രതിഷേധമായും ഏതാനും വൈദികരും അല്മായരും ചേർന്നു നടത്തിയ നീതികരിക്കാനാവാത്ത സംഭവങ്ങളിൽ സീറോമലബാർ സഭ ഒന്നാകെ അതീവ ദുഃഖത്തിലാണ്.അതിനാല്‍ ഏകീകൃത കുർബാനയർപ്പണവുമായി ബന്ധപ്പെട്ട സമരമാർഗ്ഗങ്ങളിൽ നിന്ന് ഇതിന് നേതൃത്വം കൊടുക്കുന്ന വൈദികരും അല്മായരും പിന്മാറണമെന്നും സഭാപരമായ അച്ചടക്കം പാലിക്കണമെന്നും സിറോമലബാര്‍ സഭ നേതൃത്വം പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here