ചില പ്രത്യേക ആഖ്യാനങ്ങള്‍ക്കു മാത്രം യോജിച്ചതും ആളുകള്‍ക്കിടയില്‍ അപകര്‍ഷതാബോധം സൃഷ്ടിച്ചതുമായ ചരിത്രമാണ് ഇന്ത്യയിൽ പഠിപ്പിച്ചതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യ ‘വീര്‍ ബല്‍ ദിവസ്’ പരിപാടിയില്‍ സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിംഗിൻ്റെ മക്കളായ സോരാവര്‍ സിംഗിനും ഫത്തേ സിംഗിനും ആദരാഞ്ജലി അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പത്താം സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിങ്ങിന്റെ ഇളയ മക്കളായ ‘ഛോട്ടേ സാഹിബ്‌സാദേ’യുടെ ധീരതയെ അനുസ്മരിക്കാനായി ഡിസംബര്‍ 26 ആണ് വീര്‍ ബല്‍ ദിവസ് ആയി ആചരിക്കുന്നത്.
സാഹിബ്സാദുകള്‍ തലമുറകളെ പ്രചോദിപ്പിക്കുന്നവരാണ്. അത്തരം ചരിത്രമുള്ള ഒരു രാജ്യം ആത്മവിശ്വാസം കൊണ്ട് നിറയണം. ചരിത്രമെന്ന പേരിൽ നമ്മെ അപകര്‍ഷതാബോധത്തിലേക്കു നയിക്കുന്ന ചില കഥകൾ മാത്രമാണ് പഠിപ്പിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ വിജയത്തിന്റെ പുതിയ ഉയരങ്ങളിലേക്കു നയിക്കാന്‍ ഭൂതകാലത്തിന്റെ ഇടുങ്ങിയ വീക്ഷണങ്ങളില്‍നിന്നു നാം സ്വതന്ത്രരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഔറംഗസേബിന്റെ ഭീകരതയ്ക്കെതിരെ ഗുരു ഗോബിന്ദ് സിംഗ് ഉറച്ചുനിന്നു. ഔറംഗസേബും അദ്ദേഹത്തിന്റെ ആളുകളും ഗുരു ഗോബിന്ദ് സിംഗിന്റെ മക്കളെ ബലം പ്രയോഗിച്ച് മതം മാറ്റാന്‍ ആഗ്രഹിച്ചുവെന്നും മോദി പറഞ്ഞു.
ലോക ചരിത്രം ക്രൂരതകളും അക്രമങ്ങളും കൊണ്ട് നിറഞ്ഞതാണ്. മൂന്നു നൂറ്റാണ്ട് മുന്‍പ് ചാംകൗര്‍, സിര്‍ഹിന്ദ് പോരാട്ടങ്ങള്‍ നടന്നിരുന്നു. ഒരു വശത്ത് വര്‍ഗീയ തീവ്രവാദത്താല്‍ അന്ധനായ മുഗള്‍ സുല്‍ത്താനേറ്റും മറുവശത്ത് നമ്മുടെ ഗുരുക്കന്മാരുമായിരുന്നു. ഒരു വശത്ത് മത തീവ്രവാദവും വര്‍ഗീയ കലാപവും ഒപ്പം ലക്ഷങ്ങളുടെ സേനയുണ്ടായിരിക്കുമ്പോള്‍ മറുവശത്ത് ഒട്ടും തളരാത്ത ആത്മീയതയും ലിബറലിസവുമായി വീര്‍ സാഹിബ്‌സാദെയുണ്ടായിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here