പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്ത് നിന്ന് വ്യാപകമായി പണം എത്തിയെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ വഴിയാണ് രാജ്യത്തേക്ക് പണം അയച്ചതെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അത്തരം സംഘടനകളെ കുറിച്ചും, ആ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചും, അവര്‍ക്ക് നിരോധിത സംഘടനയായ പി.എഫ്.ഐയുമായുള്ള ബന്ധത്തെ കുറിച്ചും രാജ്യാന്തര തലത്തിലുള്ള അന്വേഷണം വേണ്ടിവരുമെന്ന സൂചന നല്‍കുകയാണ് എന്‍.ഐ.എ വൃത്തങ്ങള്‍.
പി.എഫ്.ഐയെ സഹായിക്കാനായി ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ആദ്യം പണം സമാഹരിക്കും. പിന്നീട് രാജ്യത്തുള്ള ചില എന്‍.ആര്‍.ഐ അക്കൗണ്ടുകളിലേക്ക് അയക്കും. എന്‍.ആര്‍.ഐ അക്കൗണ്ടുകളില്‍ നിന്ന് പി.എഫ്.ഐ നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയോ, പണം അവര്‍ക്ക് നേരിട്ട് കൈമാറുകയോ ചെയ്യും. ഇത്തരത്തില്‍ പണമിടപാടുകള്‍ നടന്ന നിരവധി അക്കൗണ്ടുകള്‍ കണ്ടെത്തിയെന്ന് എന്‍.ഐ.എ കൊച്ചിയിലെ പ്രത്യേക കോടതിയെ അറിയിച്ചിരുന്നു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കി എന്ന് ചൂണ്ടിക്കാട്ടി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28ന് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. പിന്നീട് നടത്തിയ റെയ്ഡില്‍ ഇരുപതിലധികം പി.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്തു.
ഐ-എസ്, അല്‍ഖ്വയ്ദ ഉള്‍പ്പടെയുള്ള തീവ്രവാദ സംഘടനകളുമായി പി.എഫ്.ഐക്ക് ബന്ധമുണ്ടായിരുന്നുവെന്നും എന്‍.ഐ. എ കണ്ടെത്തിയിട്ടുണ്ട്. മറ്റ് മതവിഭാഗങ്ങളില്‍പ്പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് തന്നെ പി.എഫ്.ഐ തയ്യാറാക്കിയതിന് തെളിവുണ്ടെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here