കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം; ഉണ്ണിയേശുവിന്റെ പ്രതിമ തകര്‍ത്തു

മൈസൂരിനടുത്ത് പെരിയപട്ടണയിലെ സെന്റ് മേരീസ് പള്ളി അക്രമികള്‍ തകര്‍ത്തു. ആക്രമണത്തില്‍ പള്ളിയിലെ ഉണ്ണിയേശുവിന്റെ പ്രതിമയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് രണ്ട് ദിവസം കഴിയവേയാണ് സംഭവം.

പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിയുന്നതിനായി പള്ളിയുടെ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ പള്ളിയിലെ ജീവനക്കാരന്‍ കേടുപാടുകള്‍ കാണുകയും ഉടന്‍ തന്നെ പാസ്റ്ററെ വിളിക്കുകയും ചെയ്തു. പള്ളിയുടെ പിന്‍വാതില്‍ തകര്‍ത്താണ് അക്രമികള്‍ അകത്തുകടന്നതെന്ന് പൊലീസ് പറഞ്ഞു.

സമീപത്തെ സിസിടിവി ക്യാമറകളില്‍ നിന്നും അക്രമികളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് സൂപ്രണ്ട് സീമ ലത്കര്‍ പറഞ്ഞു. പള്ളിക്ക് അകത്ത് സൂക്ഷിച്ചിരുന്ന പണവും പുറത്ത് വച്ചിരുന്ന ഭണ്ഡാരവും മോഷണം പോയതായും അദ്ദേഹം പറഞ്ഞു.

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രാജ്യത്ത് പലയിടങ്ങളിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി പള്ളികള്‍ക്കും ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കും നേരെ മത രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ ആക്രമണം നടന്നിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്നാരോപിച്ച് ക്രിസ്തുമസ് പരിപാടിക്കിടെ വടിവാളുകളുമായി ഒരു സംഘം ആളുകള്‍ ആക്രമണം നടത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് ആളുകളെ മതപരിവര്‍ത്തനം നടത്തിയതിന് രണ്ടുപേരെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തെറ്റിദ്ധരിപ്പിക്കല്‍, ബലപ്രയോഗം, അനാവശ്യ സ്വാധീനം, വഞ്ചനാപരമായ മാര്‍ഗങ്ങള്‍ എന്നിവയിലൂടെയോ വിവാഹ വാഗ്ദാനത്തിലൂടെയോ ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുന്നത് തടയുന്ന മതപരിവര്‍ത്തന വിരുദ്ധ ബില്‍ ഈ വര്‍ഷം ആദ്യം കര്‍ണാടക പാസാക്കിയിരുന്നു.

ഉത്തര്‍പ്രദേശ് പോലുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമങ്ങള്‍ ഉണ്ട്. സമാനമായ നിയമം കൊണ്ടു വരുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്നും ഇത്തരം വിഷയങ്ങൾ സംസ്ഥാനം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here