യൂറോപ്യൻ യൂണിയനിൽ അംഗങ്ങളായ രാജ്യങ്ങളിലേക്ക് എണ്ണ വിതരണം നിർത്തി വെക്കാൻ തീരുമാനിച്ച് റഷ്യ. റഷ്യൻ എണ്ണയുടെ വില പരിധി നിശ്ചയിച്ച യൂറോപ്യൻ യൂണിയനുള്ള തിരിച്ചടിയായാണ് ഈ തീരുമാനം. റഷ്യക്ക് എണ്ണ വില പരിധി ഏർപ്പെടുത്തുന്ന ഒരു രാജ്യത്തിനും എണ്ണ വിൽക്കില്ലെന്ന് അടുത്തിടെ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വ്യക്തമാക്കിയിരുന്നു.
യുക്രൈൻ-റഷ്യ സംഘർഷത്തെ തുടർന്ന് ജി7 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഓസ്‌ട്രേലിയയും റഷ്യയുടെ എണ്ണ വാങ്ങുന്നതിന് ക്രൂഡ് ഓയിലിന് ബാരലിന് 60 ഡോളർ വില നിശ്ചയിച്ചിരുന്നു. എന്നാൽ ഇത് തങ്ങളുടെ പരാമാധികാരത്തിന് മുകളിലുള്ള കൈ കടത്തലായിട്ടാണ് റഷ്യയുടെ വിലയിരുത്തൽ.
യുറോപ്യൻ രാജ്യങ്ങൾക്ക് എണ്ണ വിതരണം ചെയ്യേണ്ട എന്ന തീരുമാനം സംബന്ധിച്ച ഉത്തരവിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഒപ്പുവച്ചു. 2023 ഫെബ്രുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. 2023 ജൂലൈ 1 വരെയാകും ഈ വിലക്ക് നിലനിൽക്കുക. യൂറോപ്യൻ രാജ്യങ്ങൾക്ക് എണ്ണ വിതരണത്തിന് വിലക്കേർപ്പെടുത്തുന്ന റഷ്യയുടെ തീരുമാനം അന്താരാഷ്ട്ര വിപണിയിൽ വീണ്ടും എണ്ണ വില ഉയരാൻ കാരണമായേക്കും.
ഇന്ത്യ, ചൈന തുടങ്ങിയ വൻതോതിൽ എണ്ണ ഉപയോഗിക്കുന്ന രാജ്യങ്ങൾക്ക് വിലക്ക് ബാധകമല്ലാത്തതിനാൽ റഷ്യയുടെ എണ്ണ ഉൽപാദനത്തിൽ ഇടിവ് ഉണ്ടായേക്കില്ല. അതോടൊപ്പം ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് വിലക്കുറവിൽ റഷ്യൻ എണ്ണ ലഭിക്കുകയും ചെയ്യും. കഴിഞ്ഞ രണ്ട് മാസങ്ങളായി ഇന്ത്യ ഏറ്റവും കൂടുതൽ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് റഷ്യയിൽ നിന്നുമാണ്. ഇതോടെ ഇന്ത്യക്ക് റഷ്യയുടെ തീരുമാനം വഴി വലിയ നേട്ടമാണ് കൈവരാൻ പോകുന്നത് എന്നാണ് വിലയിരുത്തൽ. വിലകുറച്ച് ലഭിക്കുന്ന റഷ്യൻ ക്രൂഡ് ശുദ്ധീകരിച്ച് യൂറോപ്യൻ രാജ്യങ്ങളിലേക്കടക്കം ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here