2036ലെ ഒളിമ്പിക്‌സ് ഇന്ത്യയില്‍ നടത്തും

2036ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ അവകാശവാദം ഉന്നയിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍. 2023 സെപ്തംബറില്‍ മുംബൈയില്‍ നടക്കുന്ന ഐഒസി സെഷനില്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മുന്നില്‍ ഇത് സംബന്ധിച്ച രൂപരേഖ അവതരിപ്പിക്കുമെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കേന്ദ്ര മന്ത്രി പറഞ്ഞു.

ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കും. ഇന്ത്യക്ക് ഒളിമ്പിക്‌സ് നടത്താനുള്ള അനുമതി ലഭിച്ചാല്‍ ഗുജറാത്തിലെ അഹമ്മദാബാദ് ലോകോത്തര കായിക അടിസ്ഥാന സൗകര്യങ്ങളുള്ള ‘ആതിഥേയ നഗരം’ ആയിരിക്കുമെന്നും താക്കൂര്‍ പറഞ്ഞു. മുമ്പ് 1982 ഏഷ്യന്‍ ഗെയിംസിനും 2010 കോമണ്‍വെല്‍ത്ത് ഗെയിംസിനും ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. അതുകൊണ്ട് അടുത്ത ലക്ഷ്യം സമ്മര്‍ ഒളിമ്പിക്സാണെന്നും താക്കൂര്‍ വ്യക്തമാക്കി.

മുംബൈയില്‍ നടക്കുന്ന ഐഒസി സെഷന്‍ രാജ്യത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. അവിടെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ലക്ഷ്യത്തിന് വേണ്ടി എന്ത് നടപടികളും സ്വീകരിക്കേണ്ടി വന്നാലും സര്‍ക്കാര്‍ അതിനെ പിന്തുണയ്ക്കും. ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഗുജറാത്ത് പലതവണ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, വിമാനത്താവളങ്ങള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ തുടങ്ങി ഗെയിംസ് നടത്താനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഗുജറാത്തിലുണ്ട്. ഗുജറാത്തില്‍ ഒളിമ്പിക്സ് നടത്തും എന്നത് ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനപത്രികയില്‍ ഉണ്ടെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here