ഹിന്ദു യുവാക്കള്‍ പുതുവത്സരം ആഘോഷിക്കരുത്: ബിജെപി എംഎല്‍എ

2022 നോട് വിടപറഞ്ഞ് ലോകം പുതുവത്സരാഘോഷത്തിരക്കിലേക്ക് നടന്നടുക്കാന്‍ പോകുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈവിധ്യങ്ങളായ ആഘോഷങ്ങള്‍ക്കാണ് തയ്യാറെടുക്കുന്നത്. അതിനിടയിലും വിവാദ പ്രസ്താവനകളും വിദ്വേഷങ്ങളും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് തെലങ്കാന ബിജെപി എം.എല്‍.എ  പങ്കുവെച്ച വീഡിയോയാണ്. ഗോഷാമഹല്‍ എം.എല്‍.എ ടി.രാജാ സിങ് ആണ് ഹിന്ദു യുവാക്കള്‍ പുതുവത്സരം ആഘോഷിക്കരുതെന്ന വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുള്ളവരും പുതുവത്സരം ആഘോഷിക്കുന്നു, എന്നാല്‍ അത് ഇന്ത്യന്‍ സംസ്‌കാരമല്ലെന്നും രാജാ സിങ് പറഞ്ഞു. ഡിസംബര്‍ 31ന് അര്‍ധരാത്രി 12 മണിയോടെ ദുരാത്മാക്കള്‍ ബാധിച്ചതുപോലെ ആളുകള്‍ ഭ്രാന്തമായി ആഘോഷങ്ങളില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ ഹിന്ദു കലണ്ടര്‍ അനുസരിച്ചുള്ള പുതുവര്‍ഷമായ ഉഗാദിയിലാണ് നമ്മുടെ പുതുവത്സരമെന്ന് ബിജെപി എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

നിരന്തരമായി വിദ്വേഷ പ്രസ്താവനകള്‍ നടത്തി നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട വ്യക്തിയാണ് ബിജെപി എം.എല്‍.എയായ ഠാക്കൂര്‍ രാജാ സിങ് എന്ന ടി. രാജാ സിങ്. ഹൈദരാബാദിനെ മിനി പാകിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ചതും പ്രവാചക നിന്ദ നടത്തിയതും ഇതേ എം എല്‍ എയാണ്. എന്നാല്‍ പ്രവാചക നിന്ദ നടത്തിയ കേസിലാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്. ലോകം ക്രിസ്തുമസ്  ആഘോഷത്തിരക്കിലായിരുന്നപ്പോഴും ഒരു വിഭാഗം മത തീവ്രവാദികള്‍ വിവാദപ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. അതിനെതിരെ ശക്തമായ പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here