‘ഇടതുപക്ഷ ബദല്‍ നയങ്ങളാണ് രാജ്യത്തെ മികച്ച സംസ്ഥാനമായി കേരളത്തെ മാറ്റിയത്’; മുഖ്യമന്ത്രി

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ ശക്തമായി ചെറുക്കണമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷ ബദല്‍ നയങ്ങളാണ് രാജ്യത്തെ മികച്ച സംസ്ഥാനമായി കേരളത്തെ മാറ്റിയതെന്നും പിണറായി വിജയന്‍ പറഞ്ഞു. കര്‍ഷകത്തൊഴിലാളി യൂണിയന്‍ തെലങ്കാന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഖമ്മത്ത് നടന്ന മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പതിനായിരങ്ങള്‍ പങ്കെടുത്ത റാലിയാണ് തെലങ്കാനയിലെ ഖമ്മത്ത് നടന്നത്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചു. മോദി സര്‍ക്കാര്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനങ്ങള്‍ തകര്‍ക്കുകയാണ്.സംസ്ഥാനങ്ങളുടെ അവകാശങ്ങളില്‍ കേന്ദ്രം കൈകടത്തുകയാണ്.

ബി ജെ പി ഇതര സംസ്ഥാനസര്‍ക്കാറുകളുടെ അധികാരങ്ങളില്‍ ഗവര്‍ണര്‍മാര്‍ അനധികൃതമായി ഇടപെടുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് കേന്ദ്രഭരണമെന്നും പിണറായി വിമര്‍ശിച്ചു.

കേരളസര്‍ക്കാരിന്റെ ഇടതുപക്ഷ ബദല്‍ നയങ്ങളും പിണറായി വിശദീകരിച്ചു. കേന്ദ്രത്തിന്റെ നവലിബറല്‍ നയങ്ങളെ ചെറുക്കാന്‍ കേരളത്തിന്റെ വികസന നയങ്ങള്‍ മാതൃകയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഖമ്മം ഉള്‍പ്പെടെയുള്ള അഞ്ച് ജില്ലകളിലെ പ്രവര്‍ത്തകരാണ് റാലിയില്‍ അണി നിരന്നത്. തെലങ്കാനയുടെ പരമ്പരാഗത കലാരൂപങ്ങള്‍ റാലിക്ക് മിഴിവേകി. സി.പി.ഐ.എം തെലങ്കാന സംസ്ഥാന സെക്രട്ടറി തമ്മിനേന്‍ വീരഭദ്രം,അഖിലേന്ത്യാ കര്‍ഷകതൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി.വെങ്കട്,കേരള സംസ്ഥാന സെക്രട്ടറി എന്‍.ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here