പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍; ലീഗില്‍ പൊട്ടിത്തെറി

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ അഭിഭാഷകന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുസ്ലീം ലീഗില്‍ പൊട്ടിത്തെറി. കെ എം ഷാജിയും കണ്ണൂരിലെ ഷാജി അനുകൂലികളുമാണ് ആരോപണത്തിന് പിന്നിലെന്നാണ് കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്റെ ആരോപണം. അതേസമയം, കെ സുധാകരന്റെ കുഞ്ഞാലിക്കുട്ടിക്കെതിരായ പ്രസ്താവന യുഡിഎഫിലും ഭിന്നതയ്ക്ക് വഴി തുറന്നു. അതേസമയം, കെ സുധാകരന്‍ ലീഗിനെ പിളര്‍ത്താനാണ് ശ്രമിക്കുന്നതെന്ന ചര്‍ച്ചയും സജീവമാണ്.

അഡ്വ. ടി പി ഹരീന്ദ്രന്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ വെളിപ്പെടുത്തലാണ് ലീഗിനെയും യുഡിഎഫിനെയും പിടിച്ചുലയ്ക്കുന്നത്. ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധചേരി അവസരം മുതലെടുത്ത് ശക്തമായ പ്രചരണത്തിലാണ്. ഇത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ കുഞ്ഞാലിക്കുട്ടി വിഭാഗവും രംഗത്തിറങ്ങി. കുഞ്ഞാലിക്കുട്ടിക്കെതിരെ ഏറെ നാളുകളായി ശക്തമായ അണിയറ നീക്കം നടത്തുന്ന കെ എം ഷാജിയാണ് അഭിഭാഷകനെ മുന്‍നിര്‍ത്തിയുള്ള നീക്കത്തിന് പിന്നിലുമെന്നാണ് കുഞ്ഞാലിക്കുട്ടി അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന് കെ സുധാകരന്റെ പിന്തുണയുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.

അഭിഭാഷകന്റെ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തില്‍ കൃത്യമായ സൂചനയുണ്ട്. അഭിഭാഷകനെക്കൊണ്ട് ആരോ പറയിപ്പിച്ചതാണെന്നും ആരായാലും കണ്ടെത്തുമെന്നുമുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രഖ്യാപനം വരാനിരിക്കുന്ന പൊട്ടിത്തെറിയിലേക്ക് വിരല്‍ ചൂണ്ടുന്നു. സുധാകരന്റെ നിലപാടിനോടുള്ള ശക്തമായ വിയോജിപ്പും കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ച് കഴിഞ്ഞു.

ലീഗിനെ പിളര്‍ത്താന്‍ കെ സുധാകരന്‍ നീക്കം നടത്തുന്നുവെന്ന ചര്‍ച്ചയും സജീവമാണ്. കെ സുധാകരന്റെ അടുപ്പക്കാരനാണ് ആരോപണം ഉന്നയിച്ച അഡ്വ ടി പി ഹരീന്ദ്രന്‍. സുധാകരന്‍ അറിയാതെ ടി പി ഹരീന്ദ്രന്‍ ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തില്ലെന്നാണ് കുഞ്ഞാലിക്കുട്ടിയും ഉറച്ച് വിശ്വസിക്കുന്നത്. അതുകൊണ്ട്തന്നെ, വരും ദിവസങ്ങളില്‍ യുഡിഎഫിലും വിവാദം രൂക്ഷമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here