അരുവിപ്പുറം വിപ്ലവം പോലെ മഹത്തരമായ വിപ്ലവമാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്: സ്വാമി സച്ചിതാനന്ദ

അരുവിപ്പുറം വിപ്ലവം പോലെ മഹത്തരമായ വിപ്ലവമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തതെന്ന് ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ. പിന്നാക്കക്കാര്‍ക്ക് ക്ഷേത്രത്തില്‍ പൂജാരിയാകാന്‍ അവസരം നല്‍കിയ പിണറായി സര്‍ക്കാറിന്റെ തീരുമാനത്തെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ശിവഗിരിയില്‍ നടന്ന തീര്‍ത്ഥാടന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചെമ്പഴന്തി ഗുരുകുലത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നേതൃത്വം നല്‍കിയത് ഒന്നാം പിണറായി സര്‍ക്കാരാണെന്ന് സമ്മേളനത്തില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം നഗരത്തില്‍ ഗുരുദേവന്റെ പ്രതിമ സ്ഥാപിച്ചതും കൊല്ലത്ത് ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചതും പിണറായി സര്‍ക്കാരാണ്. ശിവഗിരിയുടെ വികസനത്തിന് പിണറായി സര്‍ക്കാര്‍ നല്‍കിയ പിന്തുണക്കും അദ്ദേഹം നന്ദി അറിയിച്ചു. തുടര്‍ന്നും പിണറായി സര്‍ക്കാരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ സമൂഹം പ്രതീക്ഷിക്കുന്നുവെന്നും ശുഭാംഗാനന്ദ കൂട്ടിച്ചേര്‍ത്തു.

ശ്രീ നാരായണഗുരു കേരളത്തെ മനുഷ്യാലയമാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിവഗിരിയില്‍ തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു. ഗുരു മാറ്റാന്‍ ആഗ്രഹിച്ച ദുരാചാരങ്ങള്‍ കേരളത്തില്‍ തിരിച്ചു വരുന്നു. ഇലന്തൂരിലെ മനുഷ്യബലി ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. അന്ധവിശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരെ ശക്തമായ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. നവോത്ഥാന മൂല്യങ്ങളും വികസനവുമാണ് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News