രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സത്യത്തിൻ്റെയും ധീരതയുടേയും യാത്രയാണെന്ന് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത്.പാർട്ടി മുഖപത്രമായ സാമ്‌നയിലെ പ്രതിവാര ലേഖനത്തിലാണ് ഭാരത് ജോഡോ യാത്രയേയും രാഹുൽ ഗാന്ധിയെയും പരാമർശിച്ചിരിക്കുന്നത്.
2022ൽ കേന്ദ്ര സർക്കാർ കാരണം രാജ്യവും മഹാരാഷ്ട്രയും വഞ്ചന മാത്രമാണ് കണ്ടത്. ഇതിനിടയിലാണ് രാഹുൽ ഗാന്ധി സത്യത്തിന്റെയും ധീരതയുടെയും യാത്ര തുടങ്ങിയത്. യാത്ര മുടക്കാൻ നിരവധി ഗൂഢാലോചനകൾ നടന്നിട്ടും ദില്ലിയിൽ എത്തി. ദില്ലിയിലെ കൊടുംതണുപ്പിലും രാഹുൽ വെറും ടീ ഷർട്ട് മാത്രമാണ് ധരിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹത്തിന്റെ മറുപടി ഹൃദയഭേദകമായിരുന്നു. 2022ൽ രാഹുൽ ഗാന്ധിയുടെ ഒരു പുതിയ അവതാരത്തെയാണ് കാണാൻ കഴിഞ്ഞത്. 2023ലും ഇത് തുടർന്നാൽ 2024ൽ ഒരു രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നും ലേഖനത്തിൽ പറയുന്നു.
ഹിന്ദുക്കൾക്കിടയിൽ ഭീതി വിതച്ച് വോട്ട് കൊയ്യാനുള്ള ബി.ജെ.പി ആയുധമാണ് ‘ലൗ ജിഹാദ്’. തെരഞ്ഞെടുപ്പുകൾ ജയിക്കാനാണോ അതോ ഹിന്ദുക്കൾക്കിടയിൽ ഭീതി വിതക്കാനാണോ ലൗ ജിഹാദ് ആയുധം ഉപയോഗിക്കുന്നത്? നടി തുനിഷ ശർമയുടെ മരണവും ശ്രദ്ധ വാക്കറുടെ കൊലപാതകവുമൊന്നും ലൗ ജിഹാദ് അല്ല. രാമജന്മഭൂമി പ്രശ്‌നം പരിഹരിച്ചു. ഇനി അതു പറഞ്ഞ് വോട്ട് തേടാനാകില്ല. നരേന്ദ്ര മോദിയും അമിത് ഷായും ഇനി വെറുപ്പിൻ്റെയും വിഭജനത്തിന്റെയും പുതിയ വിത്തുകൾ വിതക്കരുതെന്നും സഞ്ജയ് റാവത്ത് പാർട്ടി മുഖപത്രത്തിലെ ലേഖനത്തിൽ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here