ലൈംഗികബന്ധത്തിനിടെ അപസ്മാരം വന്നപ്പോള്‍ യുവതിയെ ഉപേക്ഷിച്ചു കടന്നു; സുഹൃത്ത് അറസ്റ്റില്‍

കൊല്ലം ചെമ്മാമുക്കില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതിയുടെ നഗ്ന മൃതദേഹം അഴുകിയ നിലയില്‍ ആളൊഴിഞ്ഞ റെയില്‍വെ കെട്ടിടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ചല്‍ സ്വദേശി നാസുവിന്റെ (24) അറസ്റ്റ് രേഖപ്പെടുത്തി. തെളിവ് നശിപ്പിച്ചതിനാണ് അറസ്റ്റ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നാണ് സൂചന. പൊലീസ് കസ്റ്റഡിയിലെടുത്ത് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

കൊല്ലം ബീച്ചില്‍ വച്ച് കഴിഞ്ഞ മാസം 29ന് യുവതിയെ പരിചയപ്പെട്ടുവെന്നാണ് യുവാവിന്റെ മൊഴി. ബീച്ചില്‍വച്ച് പരിചയപ്പെട്ട യുവതിയെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുപോയതായും ഇവിടെവച്ച് ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും യുവാവ് പറയുന്നു. ഇതിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്നും ഇതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

നൈറ്റ് പട്രോളിങ്ങിനിടെ ഡിസംബര്‍ 31ന് ഇയാളെ കൊട്ടിയം പൊലീസ് ഇയാളെ പിടികൂടിയിരുന്നു. സംശയാസ്പദമായ നിലയില്‍ ഇയാളുടെ കൈവശം ഫോണ്‍ കണ്ടെത്തിയതോടെയാണ് പൊലീസ് പിടികൂടിയത്. എന്നാല്‍ ഫോണ്‍ കളഞ്ഞു കിട്ടിയതാണെന്നായിരുന്നു ഇയാള്‍ ആദ്യം മൊഴി നല്‍കിയത്. ഈ ഫോണില്‍നിന്നു പൊലീസ് നമ്പറെടുത്ത് വിളിച്ചപ്പോള്‍ കാണാതായ യുവതിയുടെ വീട്ടിലേക്കാണു കോള്‍ പോയത്. ഫോണിന്റെ ഉടമയെ കാണാനില്ലെന്നും പരാതി നല്‍കിയിട്ടുണ്ടെന്നുമുള്ള വിവരം യുവതിയുടെ വീട്ടുകാര്‍ പൊലീസിനോടു പറഞ്ഞു. തുടര്‍ന്ന് ഫോണ്‍ പിടിച്ചെടുത്തശേഷം ഇയാളെ പൊലീസ് വിട്ടയച്ചു. പിന്നീട് യുവതിയുടെ വീട്ടുകാര്‍ യുവതിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് യുവതിയുടെ മൃതദേഹം കിട്ടിയപ്പോള്‍ നേരത്തെ കസ്റ്റഡിയിലെടുത്ത യുവാവിനെ വീണ്ടും പൊലീസ് അന്വേഷിച്ചു കണ്ടെത്തുകയും തുടര്‍ന്ന് ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. കഴിഞ്ഞ ദിവസം രാവിലെ ആളൊഴിഞ്ഞ റെയില്‍വെ കെട്ടിടത്തില്‍നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തെരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ചില വസ്ത്രഭാഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here