2024ജനുവരി 1 ന് രാമക്ഷേത്ര നിർമ്മാണം പൂർത്തിയാക്കും; ക്ഷേത്ര നിർമ്മാണത്തിന് കോൺഗ്രസ് തടസം നിന്നു: അമിത് ഷാ

2024 ജനുവരി ഒന്നിന് അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകും എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ത്രിപുരയിലെ ബിജെപി സർക്കാറിൻ്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ നടത്തുന്ന ‘ജൻ വിശ്വാസ് യാത്ര’ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ടുള്ള പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന് ശേഷം രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസുകളിൽ കോടതികളിൽ കോൺഗ്രസ് തടസ്സം നിന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷമാണ് വിഷയത്തിൽ സുപ്രീം കോടതിയുടെ വിധി വന്നതെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരാണ് ഭൂമിപൂജ നടത്തി ക്ഷേത്ര നിർമ്മാണം ആരംഭിച്ചതെന്നും കേന്ദ്ര ആഭ്യന്ത മന്ത്രി കൂട്ടിച്ചേർത്തു.

2024 ജനുവരി 1 ന് ആകാശത്തോളം ഉയരമുള്ള രാമക്ഷേത്രം അയോദ്ധ്യയിൽ തയ്യാറായി നിൽക്കും; അതു കൊണ്ട് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ എല്ലാവരും തയ്യാറായിരിക്കാൻ അദ്ദേഹം പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു .

50 വർഷത്തെ ചരിത്രത്തിൽ മൂന്ന് പതിറ്റാണ്ടിലേറെയായി ത്രിപുര കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലായിരുന്നു.രാജ്യത്ത് കോൺഗ്രസും ത്രിപുരയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും തകർന്നു.കമ്മ്യൂണിസ്റ്റ് കാലത്ത് നിലനിന്നിരുന്ന അക്രമവും കേഡർ അധിഷ്ഠിത ഭരണവും ഇന്ന് കാണുന്നുണ്ടോ എന്നും അമിത് ഷാ പറഞ്ഞു. ബിജെപി സർക്കാർ സംസ്ഥാനത്ത് സമാധാന അന്തരീക്ഷം പുനസ്ഥാപിച്ചുവെന്നും അമിത് ഷാ വ്യക്തമാക്കി.

ത്രിപുരയിൽ ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാന സർക്കാറിൻ്റെ ഭരണ നേട്ടങ്ങൾ ഉയർത്തി സംഘടനാ അടിത്തറ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ‘ജൻ വിശ്വാസ് യാത്ര’ എന്ന പേരിൽ രണ്ട് യാത്രകൾ സംഘടിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News