ടിആർഎഫിനെ കേന്ദ്ര സർക്കാർ ഭീകര സംഘടനയായി പ്രഖ്യാപിച്ചു

ലഷ്‌കർ ഇ തൊയ്ബയുടെ അനുബന്ധ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകര സംഘടനയായി പ്രഖ്യാപിച്ചു.  ഇന്ത്യൻ ഭരണകൂടത്തിനെതിരായി തീവ്രവാദ സംഘടനകളിൽ ചേർന്ന് പ്രവർത്തിക്കുന്നതിനായി ജമ്മു കശ്മീർ ജനതയെ പ്രേരിപ്പിക്കുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ടിആർഎഫ് പ്രചരണം നടത്തിയതായും ആഭ്യന്തര മന്ത്രാലയത്തിൻ്റെ വിജ്ഞാപനത്തിൽ പറയുന്നു.ടിആർഎഫ് കമാൻഡറായ ഷെയ്ഖ് സജ്ജാദ് ഗുലിനെ യുഎപിഎയുടെ നാലാം ഷെഡ്യൂൾ പ്രകാരം തീവ്രവാദിയായും പ്രഖ്യാപിച്ചു.

തീവ്രവാദ പ്രവർത്തനങ്ങൾക്കായി ടിആർഎഫ് ഓൺലൈൻ മാധ്യമത്തിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്യൽ,ജമ്മു കാശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾ, ഭീകരരെ റിക്രൂട്ട് ചെയ്യൽ, തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം, പാകിസ്ഥാനിൽ നിന്ന് കാശ്മീരിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും കടത്തൽ എന്നിവ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്.

2022ൽ കാശ്മീരിൽ കൊല്ലപ്പെട്ട തീവ്രവാദികളിൽ ഏറ്റവും കൂടുതൽ പേർ ടിആർഎഫിൽ നിന്നുള്ളവരാണ് .കാശ്മീരിലെ മാധ്യമപ്രവർത്തകർക്ക് നേരെ മൂന്ന് മാസം മുമ്പ് ടിആർഎഫ് ഭീഷണി മുഴക്കിയിരുന്നു.

കാശ്മീരിൽ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കാൻ ലഷ്ക്കർ ഇ തോയ്ബക്ക് പാകിസ്ഥാൻ നൽകിയ പുതിയ പേരാണ് ടിആർഎഫ് എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.ലഷ്‌കറിനും ജെയ്‌ഷെ മുഹമ്മദിനും മതപരമായ അർത്ഥങ്ങളുണ്ടായിരുന്നു.എന്നാൽ കാശ്മീരിൽ അതൊഴിവാക്കി തദ്ദേശിയ വാദം വളർത്താൻ പ്രതിരോധം (റെസിസ്റ്റൻസ്) എന്ന വാക്കോടു കൂടി അവതരിപ്പിക്കുകയായിരുന്നു എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.നിരോധിത തീവ്രവാദ സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുടെ അനുബന്ധസംഘടനയായി 2019ലാണ്  ടിആർഎഫ് നിലവിൽ വന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News